KeralaNews

അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാരെന്ന് വനം മന്ത്രി

കൽപ്പറ്റ: അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാ‍ർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണ്. ഉൾവനത്തിലേക്ക് അയച്ചത് വനം വകുപ്പിൻ്റെ ആശയമായിരുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.

ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിലായതിനാൽ തീരുമാനം തമിഴ്നാട് സർക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. 

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. മുമ്പ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്നാട്ടിലും വൻ വാർത്താ പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button