ബ്യൂനസ് ഐറിസ്: കാൽപ്പന്തുകളിയുടെ ‘മിശിഹ’ ലയണൽ മെസ്സി ഒരിക്കൽ കൂടി ലോകം കീഴടക്കാൻ വരുന്നുവെന്ന ആവേശകരമായ വാർത്തയുമായി അർജന്റീനയുടെ ലോകകപ്പ് ടീം പ്രഖ്യാപനം. വരാനിരിക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള 26 അംഗ കരുത്തുറ്റ അർജന്റീന ടീമിനെ ഇതിഹാസ താരം ലയണൽ മെസ്സി തന്നെ മുന്നിൽ നിന്ന് നയിക്കും. ലോകകപ്പ് ടീം സമർപ്പിക്കാനുള്ള സമയപരിധിയുടെ അവസാന നിമിഷം വരെ കടുത്ത സസ്പെൻസ് നിലനിർത്തിയാണ് കോച്ച് ലയണൽ സ്കലോണി ആരാധകർ കാത്തിരുന്ന സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഖത്തറിൽ കപ്പുയർത്തിയ ചാമ്പ്യൻ നിരയുടെ കരുത്ത് നിലനിർത്താൻ 2022ൽ ജയിച്ച ടീമിലെ 17 പരിചയസമ്പന്നരായ താരങ്ങളെ ഇത്തവണയും സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാർ എന്ന ലേബലിൽ ഇറങ്ങുന്ന അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് പടയൊരുക്കം നടത്തുന്നത്.
കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്ത താരം എമിലിയാനോ മാർട്ടിനെസ് തന്നെയാണ് ഇത്തവണയും അർജന്റീനയുടെ ഗോൾവല കാക്കുന്നത്. പ്രതിരോധ കോട്ട ശക്തമാക്കാൻ പ്രീമിയർ ലീഗ് താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഒട്ടാമെൻഡിക്കൊപ്പം അണിനിരക്കും. ഇവരെ കൂടാതെ മധ്യനിരയ്ക്ക് ചടുലത പകരാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിളങ്ങിനിൽക്കുന്ന അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി ആരാധകർക്ക് ഉൾപ്പെടെ വലിയ നിരാശ നൽകിക്കൊണ്ട് സൂപ്പർ താരം പൗലോ ഡിബാലയെയും മാർകസ് അക്യൂനയെയും ഇത്തവണ ടീമിൽ നിന്നും ഒഴിവാക്കി. കൂടാതെ 2024ലെ കോപ്പ അമേരിക്ക കിരീടനേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച എയ്ഞ്ചൽ ഡി മരിയയുടെ അഭാവവും ഈ ലോകകപ്പ് ടീമിലുണ്ട്.
തന്റെ കരിയറിലെ റെക്കോർഡ് കുറിക്കുന്ന ആറാം ലോകകപ്പ് പോരാട്ടത്തിനാണ് മുപ്പത്തിയെട്ടുകാരനായ ലയണൽ മെസ്സി ഇപ്പോൾ ബൂറ്റണിയുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 26 മത്സരങ്ങൾ കളിച്ച മെസ്സിയുടെ പേരിലാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന സമാനതകളില്ലാത്ത റെക്കോർഡുള്ളത്. മെസ്സിയെ കൂടാതെ ലോകകപ്പിന്റെ ചരിത്രത്തിൽ ആറു തവണ കളിക്കാൻ ഭാഗ്യം ലഭിച്ച ഒരേയൊരു താരം പോർച്ചുഗലിന്റെ സൂപ്പർ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്. കഴിഞ്ഞ തിങ്കളാഴ്ച മേജര്‍ സോക്കര്‍ ലീഗിലെ മത്സരത്തിനിടെ ഇന്റർ മയാമിക്കായി കളിച്ച മെസ്സിയെ പകുതിക്ക് വച്ച് പിൻവലിച്ചത് ആരാധകരിൽ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും നേരിയ പേശി വലിവ് കാരണമാണ് മുൻകരുതൽ എന്ന നിലയിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ക്ലബ് അധികൃതർ പിന്നീട് വ്യക്തമാക്കി.
വരുന്ന ജൂൺ 11 മുതൽ യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മെഗാ ടൂർണമെന്റിൽ ഗ്രൂപ്പ് ജെയിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. ആഫ്രിക്കൻ കരുത്തരായ അൾജീരിയ, യൂറോപ്യൻ ശക്തികളായ ഓസ്ട്രിയ, ഏഷ്യയിൽ നിന്നുള്ള ജോർദൻ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16ന് നടക്കുന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അൾജീരിയയെയാണ് അർജന്റീന നേരിടാൻ ഒരുങ്ങുന്നത്. ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയം നേടി ഗ്രൂപ്പിൽ മേധാവിത്വം സ്ഥാപിക്കാനായിരിക്കും സ്കലോണിയും സംഘവും തുടക്കം മുതൽ തന്ത്രങ്ങൾ മെനയുന്നത്.
ലിയാൻഡ്രോ പരേഡെസ്, റോഡ്രിഗോ ഡി പോൾ എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ മധ്യനിര തന്നെയാണ് അർജന്റീനയുടെ കളി നിയന്ത്രിക്കാൻ പോകുന്നത്. മുന്നേറ്റനിരയിൽ ലയണൽ മെസ്സിക്കൊപ്പം യുവതാരങ്ങളായ യൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനെസും ചേരുമ്പോൾ ടീമിന്റെ ആക്രമണത്തിന് മൂർച്ച കൂടും. പുതുമുഖങ്ങളായ ജൂലീയാനോ സിമിയോണി, നിക്കോ പാസ് എന്നിവരെ ടീമിലേക്ക് എടുത്തത് വഴി സ്കലോണി യുവത്വത്തിനും ടീമിൽ കൃത്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്. കോപ്പ അമേരിക്കയ്ക്ക് ശേഷം ടീമിൽ വന്ന മാറ്റങ്ങൾ ലോകകപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കാൻ സാധ്യതയുള്ളതിനാൽ കപ്പ് നിലനിർത്തി അദ്ദേഹത്തിന് രാജകീയ യാത്രയയപ്പ് നൽകാനാണ് സഹതാരങ്ങൾ ആഗ്രഹിക്കുന്നത്.
ടീം പ്രഖ്യാപനം വന്നതോടെ അർജന്റീനയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മകളെല്ലാം തന്നെ ലോകമെമ്പാടും വലിയ രീതിയിലുള്ള ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഡിബാലയെ മാറ്റിയതിനെതിരെ ചെറിയ രീതിയിലുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ടെങ്കിലും സ്കലോണിയുടെ തന്ത്രങ്ങളിൽ ആരാധകർക്ക് പൂർണ്ണ വിശ്വാസമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജന്റീന കൈവരിച്ച സ്ഥിരതയാർന്ന പ്രകടനം ഇത്തവണയും അവർക്ക് കിരീടസാധ്യത കൽപ്പിക്കുന്നതിൽ പ്രധാന ഘടകമാണ്. മെസ്സിയുടെ ഫോമും എമിലിയാനോ മാർട്ടിനെസിന്റെ ഗോൾവലയ്ക്ക് മുന്നിലെ കരുത്തും ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. യുഎസിലെ മയാമിയിൽ മെസ്സി കളിക്കുന്നതിനാൽ അവിടെ അർജന്റീനയ്ക്ക് വലിയ രീതിയിലുള്ള ഹോം സപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടീമിലെ ഭൂരിഭാഗം താരങ്ങളും യൂറോപ്പിലെ പ്രമുഖ ക്ലബുകളിൽ മികച്ച ഫോമിൽ കളിക്കുന്നവരാണെന്നത് സ്കലോണിക്ക് ടീം കോമ്പിനേഷൻ എളുപ്പമാക്കുന്നു. വരും ദിവസങ്ങളിൽ ടീം അംഗങ്ങളെല്ലാം തന്നെ ലോകകപ്പിന് മുന്നോടിയായുള്ള പ്രത്യേക പരിശീലന ക്യാമ്പിൽ ഒത്തുചേരുന്നതായിരിക്കും. ജൂൺ മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ശേഷമായിരിക്കും അർജന്റീന ഔദ്യോഗിക ലോകകപ്പ് വേദികളിലേക്ക് തിരിക്കുക. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ മെസ്സിയുടെ കാലുകളിൽ നിന്നും വീണ്ടുമൊരു ലോകകപ്പ് മാന്ത്രികത കാണാനായി കാത്തിരിക്കുകയാണ്. അർജന്റീനയുടെ ഈ 26 അംഗ പടയാളികൾക്ക് മെസ്സിയുടെ നേതൃത്വത്തിൽ കിരീടം നിലനിർത്താൻ കഴിയുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.
English Summary
Argentina coach Lionel Scaloni has announced the official 26-member squad for the upcoming FIFA World Cup, with Lionel Messi set to captain the team in his record-breaking sixth World Cup appearance. The squad retains 17 players from the 2022 championship team, including golden glove winner Emiliano Martinez, alongside Premier League stars Alexis Mac Allister and Enzo Fernandez. However, Paulo Dybala and Marcus Acuna have been excluded from the final list, and Angel Di Maria is absent following his retirement after the 2024 Copa America.


