ട്രെയിനിൽ നിന്ന് വീണുവെന്ന് പച്ചക്കള്ളം; ബാഗ് ബോധപൂര്‍വം ഉപേക്ഷിച്ചു; ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര; അഭിഭാഷകയുടെ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തി പോലീസ്; ഞെട്ടൽ മാറാതെ വീട്ടുകാർ; സിസിടിവിയില്‍ പതിയാതെ അർച്ചന ചെയ്തത്

ഭോപ്പാൽ: രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന് സമ്മാനങ്ങളുമായി നർമ്മദ എക്സ്പ്രസിൽ യാത്ര തിരിച്ച 29 വയസ്സുള്ള യുവ അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായത് വലിയ വർത്തയായിരുന്നു. ഓഗസ്റ്റ് 6ന് മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുടെ ബാഗുകൾ മാത്രമാണ് സീറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസം പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഇപ്പോഴിതാ, ആ പെൺകുട്ടിയുടെ ദുരൂഹത നിറഞ്ഞ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തിയിരിക്കുകയാണ് പോലീസ്.

പഠനം നിർത്തി വിവാഹം കഴിക്കാനുള്ള കുടുംബത്തിൻ്റെ കടുത്ത സമ്മർദ്ദം താങ്ങാനാവാതെ വന്നപ്പോൾ സിവിൽ ജഡ്ജിക്ക് പഠിക്കുന്ന അഭിഭാഷകയായ അർച്ചന തിവാരി സ്വന്തം തിരോധാനം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം വെച്ച് ചൊവ്വാഴ്ച രാത്രി ഇവരെ കണ്ടെത്തുകയും, ബുധനാഴ്ച പുലർച്ചെ ഭോപ്പാലിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.

റെയിൽവേ പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ ലോധയുടെ വിശദീകരണം അനുസരിച്ച്, വർദ്ധിച്ചുവരുന്ന വിവാഹാന്വേഷണങ്ങളും കുടുംബത്തിൻ്റെ സമ്മർദ്ദവും നേരിട്ടപ്പോഴാണ് ഇൻഡോറിൽ നിന്നുള്ള സുഹൃത്തായ സരാൻഷുമായി ചേർന്ന് നാടുവിടാൻ അർച്ചന തീരുമാനിച്ചത്. നർമ്മദ എക്സ്പ്രസ് ട്രെയിനിൽ നടന്ന ഒരു സംശയകരമായ അപകടത്തിൽ തുടങ്ങി, കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഒരു ഒളിച്ചോട്ടമായിരുന്നു ഇതെന്നും പോലീസ് പറയുന്നു.

ട്രെയിനിൽ നിന്ന് വീണു എന്നൊരു കഥ കെട്ടിച്ചമയ്ക്കാനായിരുന്നു ഇവരുടെ ആദ്യ നീക്കം. ഇതിനായി അർച്ചന തന്റെ ബാഗ് ബോധപൂർവം ട്രെയിനിൽ ഉപേക്ഷിച്ചു. സിസിടിവി കവറേജ് ഇല്ലാത്ത നർമ്മദാപുരത്ത് വെച്ച് കോച്ച് മാറി യാത്ര തുടർന്നു. മറ്റൊരു കൂട്ടാളിയും ഡ്രൈവറുമായ തേജീന്ദറിനോട് ഇറ്റാർസിക്ക് സമീപമുള്ള ബാഗ്രതാവയിലെ വനങ്ങളിൽ തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ അർച്ചന നിർദ്ദേശിച്ചിരുന്നു. എന്നാൽ തേജീന്ദറിനെ മറ്റൊരു തട്ടിപ്പ് കേസിൽ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സരാൻഷിന് സ്വന്തമായി ഒരു ഡ്രോൺ സ്റ്റാർട്ടപ്പുണ്ടെന്നും അർച്ചന ആശയവിനിമയത്തിനായി വാട്‌സ്ആപ്പ് കോളുകളാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സരാൻഷ് തന്റെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത പുതിയ സിം കാർഡും ഫോണും വാങ്ങുകയും, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്വന്തം ഫോൺ ഇൻഡോറിൽ ഉപേക്ഷിക്കുകയും ചെയ്തു. ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര ചെയ്ത ഇവർ, യാത്രാമധ്യേ ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങി.

തുടക്കത്തിൽ മധ്യപ്രദേശിൽ തന്നെ കഴിഞ്ഞ ഇവർ, മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഹൈദരാബാദിലേക്ക് താമസം മാറി. പിന്നീട് ജോധ്പൂർ, ദില്ലി വഴിയാണ് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്തത്. അർച്ചന ഒളിവിൽ തുടരുമ്പോൾ സരാൻഷ് പിന്നീട് ഇൻഡോറിലേക്ക് മടങ്ങി. സരാൻഷിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അർച്ചനയെ അതിർത്തിയിലേക്ക് വരുത്താൻ നിർബന്ധിതനായത്.

അവിടെ വെച്ച് അർച്ചനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രക്ഷാ ബന്ധൻ സമ്മാനങ്ങൾ അടങ്ങിയ അർച്ചനയുടെ ബാഗ് ഉമാരിയ സ്റ്റേഷനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അഭിഭാഷകയുടെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾക്ക് ഇതോടെ അറുതി വരുത്തിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News