
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കെജ്‌രിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. മദ്യനയ കേസിൽ കോടതിയിൽ നിന്ന് കിട്ടിയ ആശ്വാസത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കെജ്‌രിവാൾ ബിജെപിയെ ആണ് ലക്ഷ്യമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ഡൽഹി ദുരിതത്തിലായി എന്ന് കെജ്‌രിവാൾ പറഞ്ഞു, ‘ഡൽഹി പൂർണമായും നശിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡൽഹിയിലെ മൂന്ന് കോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്. പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. ഇന്ന് ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾക്ക് പത്ത് സീറ്റിൽ കൂടുതൽ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തു.ഈ കേസ് ‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, ബിജെപി ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്,’ കെജ്‌രിവാൾ പറഞ്ഞു.
കേസിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അത് തുടക്കം മുതലേ കെട്ടിച്ചമച്ചതാണെന്നും കെജ്‌രിവാൾ പറഞ്ഞു.’ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നെങ്കിൽ, വിചാരണ പതിനഞ്ചോ ഇരുപതോ വർഷം നീണ്ടുപോകുമായിരുന്നു. നിരവധി സാക്ഷികളെ വിളിക്കുമായിരുന്നു, തെളിവുകൾ ഹാജരാക്കുമായിരുന്നു. കോടതി ഇത് ഒരു നിസ്സാരമായ കേസാണെന്നും വ്യാജമാണെന്നും ഉപയോഗശൂന്യമാണെന്നും തെറ്റാണെന്നും പറഞ്ഞു. ഞാൻ പറയുന്നതല്ല ഇത്. ഇത് കോടതിയുടെ വാക്കുകളാണ്,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കെജ്‌രിവാൾ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുൾപ്പെടെയുള്ള അഭിഭാഷകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

