News

റഷ്യയില്‍ ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തിവച്ച് ആപ്പിള്‍

മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തിവച്ചു. ആപ്പിള്‍ പേ, ആപ്പിള്‍ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ‘അഗാധമായ ഉത്കണ്ഠ’ ഉണ്ടെന്നും ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഐഫോണ്‍ ഭീമന്‍ അറിയിച്ചു.

നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും (RT) മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിള്‍ വിലക്കി. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകള്‍, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല. ഫേസ്ബുക്കും സമാനമായ നടപടി കൈകൊണ്ടിരുന്നു.

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്‌ലിക്‌സ്. റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്‌ലിക്‌സ് ഒഴിവാക്കാനൊരുങ്ങുന്നത്. നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന. യുക്രൈനില്‍ റഷ്യന്‍ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് നെറ്റ്ഫ്‌ലിക്‌സിന്റെ നിര്‍ണായക തീ രുമാനം.

നിലവില്‍ റഷ്യയില്‍ നെറ്റ്ഫ്‌ലിക്‌സിന് പത്ത് ലക്ഷം വരിക്കാര്‍ മാത്രമാണുള്ളത്. യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്‌ലിക്‌സിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം മെയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. അതിനാല്‍ റഷ്യയില്‍ നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന് ജീവനക്കാരില്ല.

അതേസമയം റഷ്യന്‍ സേനയെ ചെറുക്കാന്‍ യുക്രൈനിലേക്ക് ഇല്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചു. എന്നാല്‍ അമേരിക്ക യുക്രൈന്‍ ജനതയ്ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. വാഷിംഗ്ടണില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

റഷ്യന്‍ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രൈന്‍ അധിനിവേശത്തിന് വ്ലാദിമിര്‍ പുടിന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റഷ്യ വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്.

മുന്‍കൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേല്‍ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button