‘സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ടായിരുന്നു, നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്ത് ന്യായമുള്ളതിനാൽ’

കൊച്ചി:നടൻ ആന്റണി വർ​ഗീസിനെതിരേ(പെപ്പെ) സംവിധായകൻ ജൂഡ് ആന്തണി ആരോപണം ഉന്നയിച്ചത് ഏറെ ചർച്ചയായിരുന്നു. ജൂഡിന്റെ ആരോപണത്തിന് പിന്നാലെ പെപ്പെയ്ക്കും കുടുംബത്തിനും നേരെ സെെബറിടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പെപ്പെയുടെ ഭാര്യ അനീഷ.

മോശം രീതിയിലുള്ള പല മെസേജുകളും കമന്റുകളും കണ്ടിട്ടും താനും ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളത് കൊണ്ടാണെന്ന് അനീഷ പറഞ്ഞു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയായിരുന്നു അനീഷയുടെ പ്രതികരണം. ആർക്കും എന്തും പറയാം എന്നും പക്ഷേ, പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണമെന്നും അനീഷ കുറിച്ചു. പെപ്പെയോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനീഷ കുറിപ്പ് പങ്കുവെച്ചത്.

അനീഷയുടെ കുറിപ്പിന്റെ പൂർണരൂപം

”ആർക്കും എന്തും പറയാം. പക്ഷേ, പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയിൽ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എൻറെ ഭർത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങൾക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്.”

സിനിമയിൽ അഭിനയിക്കാനായി 10 ലക്ഷം രൂപ ആന്റണി നിർമാതാവിന്റെ പക്കൽ നിന്നും വാങ്ങിയെന്നും അതുകൊണ്ട് സഹോദരിയുടെ കല്യാണം നടത്തിയെന്നുമാണ് ജൂഡ് ആരോപിച്ചത്. ആന്റണിക്കെതിരെ വേറെയും വിമർശനങ്ങൾ ജൂഡ് ഉന്നയിച്ചിരുന്നു. ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസും രം​ഗത്തെത്തിയിരുന്നു. ജൂഡ് പറഞ്ഞ കാര്യങ്ങൾ തള്ളിയ ആന്റണി തെളിവുകളും പങ്കുവെച്ചു. ജൂഡിന്റെ പരാമർശങ്ങൾ തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആന്റണി വർ​ഗീസ് പറഞ്ഞിരുന്നു.

നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫും എത്തിയിരുന്നു. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ ടോൺ മാറിപ്പോയി എന്നുമാണ് ജൂഡ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News