KeralaNews

അനുപമയ്ക്ക് തിരിച്ചടി,ദത്തു സംഭവത്തിൽ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം

തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം. അനുപമയുടെ അമ്മയുൾപ്പെടെ അഞ്ചു പ്രതികള്‍ക്കാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നൽകിയ ഹേബിയസ് കോർപ്പസ് പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി പറഞ്ഞു.

അനുപമയുടെ കുഞ്ഞിനെ വ്യാജ രേഖകള്‍ ചമച്ച് ദത്തു നൽകിയെന്ന കേസിലെ പ്രതികള്‍ക്കാണ് മുൻ കൂർ ജാമ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ് എന്നിവർ ഉൾപ്പെടെ ആറുപേരാണ് പ്രതികള്‍. ഇതിൽ അഞ്ചു പ്രതികളാണ് മുൻ കൂർ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിൻ്റെ ഭർത്താവ് അരുണ്‍, ജയചന്ദ്രൻെറ സുഹൃത്തുക്കളായ രമേശ്, അനിൽകുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രൻ മുൻകൂർ ജാമ്യം തേടിയിരിരുന്നില്ല.

അഞ്ചു പ്രതികള്‍ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് അനിവാര്യമാണെങ്കിൽ ഒരു ലക്ഷംരൂപയുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പൊലീസിന് നിദ്ദേശം നൽകി. കേസിൽ വിശദമായ വാദം കേട്ട കോടതി ഇന്ന് രാവിലെ ജാമ്യ ഹർജികളിൽ വിധി പറയാനിരുന്നുവെങ്കിലും മാറ്റിവച്ചു. പിന്നീട് വൈകുന്നേരത്തോടെയാണ് മുൻകൂർ ജാമ്യ ഹർജികളിൽ ഉത്തരവുണ്ടായത്. ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍‍ഡ്ജി എസ്,മിനിയാണ് ജാമ്യഹർജികളിൽ ഉത്തരവ് പറഞ്ഞത്.

പേരൂർക്കടയിൽ അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് (adoption) നൽകിയെന്ന ആരോപണത്തിൽ, ശിശുക്ഷേമ സമിതി പോലീസിന് റിപ്പോർട്ട് നൽകി. ദത്ത് നടപടികൾ പൂർണമായും നിയമപരമായാണ് നടന്നത്. കുഞ്ഞിനെ ആർക്ക് നൽകിയെന്നോ, എപ്പോൾ നൽകിയെന്നോ അറിയിക്കാനാകില്ലെന്നും സമിതി പ്രതികരിച്ചു. ദത്തെടുക്കൽ നിയമപ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അവർ വ്യക്തമാക്കി.

ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ർട്ട് നൽകാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്. പരാതിയിൽ സമയോചിതമായി സർക്കാർ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

എന്നാൽ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമർശിച്ചു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസൻസിന്‍റെ കാലാവധി കഴി‍ഞ്ഞതാണെന്ന് കോടതി വിമർശിച്ചു. സമിതി ഹാജരാക്കിയ ലൈസൻസിന്‍റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചതാണ്. ലൈസൻസ് പുതുക്കൽ നടപടികള്‍ നടന്നുവരികയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള നടപടിയുൾപ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നൽകണമെന്ന് ശിശുക്ഷേമ സമിതിക്കും നിർദ്ദേശം നൽകി.

അതേ സമയം കുട്ടിക്കുവേണ്ടി ഹോബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച അനുപമയ്ക്ക് തിരിച്ചടി നേരിട്ടു. കുടുംബക്കോടതിയുടെ പരിഗണനയിലുളള കേസിൽ അടയിന്തര ഹൈക്കോടതി ഇടപെടൽ ആവശ്യമില്ലെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ഹ‍ർജി ഫയലിൽ സ്വീകരിക്കാതെ നാളത്തേക്ക് മാറ്റി. പിൻവലിച്ചില്ലെങ്കിൽ ഹർജി തളളുമെന്ന മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകിയിട്ടുണ്ട്. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഡിഎൻഎ പരിശോധന നടത്താനുളള അവകാശമുണ്ടെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button