ആരോപണവിധേയരായ മന്ത്രിമാരുണ്ട്, അവർക്ക് മത്സരിക്കാമെങ്കിൽ ആർക്കും മത്സരിക്കാം:അൻസിബ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ഭാരവാഹികളാവാന്‍ ഇത്രയും മത്സരാര്‍ഥികള്‍ രംഗത്തുവരുന്നത്‌ ആദ്യമായാണെന്ന് നടി അന്‍സിബ ഹസന്‍. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം മത്സരിക്കുകയാണ്. അത് നല്ലകാര്യമാണെന്നും സന്തോഷമുണ്ടെന്നും അന്‍സിബ പ്രതികരിച്ചു. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

‘ഇത്തവണ പാനലോ ഗ്രൂപ്പോ ഒന്നുമില്ല. ഇത്രയും പേര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം മത്സരിക്കുകയാണ്. നല്ലകാര്യമായി തോന്നി. അതില്‍ വളരേ സന്തോഷമുണ്ട്. 32 വര്‍ഷത്തിനിടെ ഇത്രയും അധികം ആളുകള്‍ മത്സരത്തിനിറങ്ങുന്നത് ആദ്യമായാണ്’- എന്നായിരുന്നു അന്‍സിബയുടെ വാക്കുകള്‍.

‘രാഷ്ട്രീയത്തിലും ആരോപണവിധേയരുണ്ട്. ജനാധിപത്യ രാജ്യമാണ്. നമുക്ക് ആരോപണവിധേയരായ ഒരുപാട് മന്ത്രിമാരുണ്ട്. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ ആര്‍ക്കും മത്സരിക്കാം. തെറ്റുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. ആരോപണവിധേയരായവര്‍ക്ക് മത്സരിക്കണമെന്നുണ്ടെങ്കില്‍ അവരും മത്സരിക്കട്ടെ’, ആരോപണവിധേയര്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അന്‍സിബ പ്രതികരിച്ചു.

‘ആരോഗ്യകരമായ മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുക. ആരുവേണമെങ്കിലും മത്സരിക്കൂ എന്നാണ് ലാലേട്ടന്‍ ഒടുവിലത്തെ ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞത്. സ്ത്രീയെന്നോ പുരഷനെന്നോ ഭേദം കാണിക്കാതിരിക്കുക. എല്ലാവരും മത്സരിക്കുക, ആഗ്രഹമുള്ളവരെല്ലാം മത്സരിക്കൂ എന്ന് പറഞ്ഞാണ് ലാലേട്ടന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്’ – അന്‍സിബ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News