31.7 C
Kottayam
Monday, May 13, 2024

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് പരിക്ക്, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

Must read

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായി.  സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ വെടിവെച്ചു. അനന്ത് നാഗിലാണ് സംഭവം. ഇവിടെ 
ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തില്‍ ഒരു ജവാന് പരിക്ക് പറ്റി. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്. 

കഴിഞ്ഞ ദിവസമാണ് രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചത്. ഇന്നലെ പുലർച്ചെ ആണ് രജൗരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.  ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടക്കുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനികരായ സുബൈദാർ രാജേന്ദ്രപ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, ലക്ഷ്മണൻ ഡി, നിഷാന്ത് കുമാ‍ർ എന്നിവർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.

രജൗരിയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അതിർത്തിക്കടന്നുള്ള ഭീകരരുടെ ഇടപെടൽ  സൈന്യം സംശയിക്കുന്നു. കേസിന്റെ അന്വേഷണം എൻഐഎക്ക് വിട്ടേക്കും. സൈനിക വേഷത്തിലാണ് ഭീകരർ സൈനികത്താവളത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനിൽക്കുന്ന പ്രദേശത്ത് വൻ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം.  വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിന്‍റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 

ഇന്നലെ ആക്രമണം നടന്ന സ്ഥലത്ത് എൻഐഎ പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം സുരക്ഷ കർശനമാക്കിയതിനിടെയാണ് സേനാ ക്യാംപിലെ ആക്രമണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ മൂന്നാം വാർഷിക ദിനമായ ഈ മാസം അഞ്ചിനും സ്വാതന്ത്ര്യദിനത്തിനുമിടയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. 

അതിനിടെ, ജമ്മു കശ്മീരിലെ ബന്ദിപോറയിൽ ഭീകരരുടെ വെടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ബിഹാറിലെ മധേപുര സ്വദേശിയായ മുഹമ്മദ് അമ്രേസ് ആണ് കൊല്ലപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week