വന്ദേ ഭാരതിന് നേരെ മലപ്പുറത്തു വീണ്ടും കല്ലേറ്; സൈഡ് ഗ്ലാസിൽ വിള്ളൽ

മലപ്പുറം: സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്. മലപ്പുറം ജില്ലയിലെ താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചാണ് കല്ലേറുണ്ടായത്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണം.

കല്ല് പതിച്ചതിനെ തുടർന്ന് ട്രെയിനിൻ്റെ സൈഡ് ഗ്ലാസിൽ വിള്ളലുണ്ടായി. ആർക്കും പരിക്കില്ല. മുൻപും മലപ്പുറത്തുവെച്ച് വന്ദേ ഭാരതിനുനേരെ കല്ലേറുണ്ടായിട്ടുണ്ട്. തിരുനാവായ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അന്നത്തെ ആക്രമണം.

കഴിഞ്ഞദിവസവും വന്ദേ ഭാരതിനുനേരെ കല്ലേറ് ഉണ്ടായിരുന്നു. വടകരയ്ക്കും നാദാപുരം റോഡിനും ഇടയിൽവെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടർന്ന് ട്രെയിനിന്റെ സൈഡ് ഗ്ലാസ് തകർന്നിരുന്നു. അതിനിടെ, നേത്രാവതി, ചെന്നൈ എക്‌സ്പ്രസ് ട്രെയിനുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. കണ്ണൂരിൽവെച്ചു നടന്ന ആക്രമണത്തിൽ ഒഡീഷ സ്വദേശി സർവേശാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ രണ്ടു ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News