കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ. തന്നെ എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിലെ വസ്തുതകൾ വ്യക്തമാക്കിക്കൊണ്ടാണ് അഞ്ജലി വിഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട് ഒരു വരി പോലുമറിയാതെയാണ് പലരും പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി കുറ്റപ്പെടുത്തി. സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസങ്ങൾക്കും താരം മറുപടി നൽകി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.
സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസങ്ങൾക്കും താരം മറുപടി നൽകി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്ന് അഞ്ജലി പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം. ഒരു ചെറിയ കാര്യം പങ്കുവയ്ക്കാനാണ് ഞാൻ ഇപ്പോൾ വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നെ ട്രോൾ ചെയ്തുകൊണ്ടിരുന്ന ഒരുപാട് സഹോദരങ്ങൾ എനിക്ക് വ്യക്തിപരമായി മെസ്സേജ് അയച്ചിരുന്നു. വെറുമൊരു തമാശയുടെ ഭാഗമായിട്ടാണ് ട്രോളുകൾ ചെയ്തതെന്നും ഒന്നും വിചാരിക്കരുത് എന്നും പറഞ്ഞ് അവർ കാണിച്ച ആ ഒരു സ്നേഹം കണ്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷം തോന്നി. അവർക്കെല്ലാം എന്റെ ഉള്ളുനിറഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്.
പക്ഷേ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിലർ പങ്കുവെക്കുന്ന ഒരു പോസ്റ്റ് കണ്ടു. അത് കുറച്ച് കടന്നുപോയി എന്ന് പറയാതെ വയ്യ. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും എഴുതി വിടുമ്പോൾ കാര്യങ്ങൾ ഒന്ന് പഠിച്ചിട്ട് വേണമായിരുന്നു ചെയ്യാൻ. ആ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, 35 ലക്ഷം രൂപ ചെലവായി, പക്ഷേ 3500 വോട്ട് പോലും കിട്ടിയില്ല. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല – അഞ്ജലി മേനോൻ’.
ആദ്യം തന്നെ പറയട്ടെ, ഇതിൽ പറയുന്ന കണക്കുകൾ എവിടെ നിന്ന് കിട്ടിയതാണ്? 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? പിന്നെ ഈ 35 ലക്ഷത്തിന്റെ കഥ. രാഷ്ട്രീയത്തിലേക്ക് വരുന്നതിനും എത്രയോ കാലം മുൻപ് ഞാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ജീവിതത്തിൽ പല സാഹചര്യങ്ങളിലായി പലരെയും ഞാൻ സഹായിച്ചിട്ടുണ്ടെന്നും അങ്ങനെ ഏകദേശം 35 ലക്ഷത്തോളം രൂപ എനിക്ക് തിരിച്ചു കിട്ടാനുണ്ടെന്നും. ആ പഴയ കാര്യം എടുത്ത് ഇപ്പോൾ ഇലക്ഷന്റെ തലയിൽ കെട്ടിവെക്കുന്നത് എന്തിനാണ്? ഇലക്ഷന് വേണ്ടി ഞാൻ പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്.
എന്തിനാണ് ഇങ്ങനെ ഓരോ അസത്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്? എല്ലാവരെയും വിളിച്ച് കാര്യങ്ങൾ ബോധിപ്പിക്കാൻ പറ്റാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഇത് പറയുന്നത്. ‘തോറ്റ എം.എൽ.എ എന്തിനാണ് വീണ്ടും വന്ന് സംസാരിക്കുന്നത്’ എന്ന് ചോദിച്ച് പലരും കമന്റ് ബോക്സിൽ വരും എന്നറിയാം. പക്ഷേ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. തോറ്റ എംഎൽഎ എന്നു കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷം.
സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ വന്നത് എന്ന് ചിലർ പരിഹസിക്കുന്നത് കണ്ടു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അത് വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ജനങ്ങളെ സേവിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ വന്നത്. അതുകൊണ്ട് തന്നെ, ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതി ഒരടി പോലും പിന്നോട്ട് വയ്ക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. സത്യം മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ എല്ലാവരും ശ്രമിക്കുക.’’ അഞ്ജലി നായർ പറഞ്ഞു.
Actress Anjali Nair has slammed fake social media reports claiming she lost ₹35 lakhs to scammers who promised to make her an MLA. She clarified that the mentioned amount was a personal loan she gave to others years ago, which is now being misrepresented as election expenses. Denying claims that she entered politics due to a lack of film offers, Anjali asserted that she joined the field while active in Malayalam, Tamil, and Telugu cinema and remains committed to public service despite her defeat.


