വളർത്തു നായയെ പട്ടി എന്നു വിളിച്ചതിഷ്ടപ്പെട്ടില്ല, ചെന്നൈയിൽ 62കാരനെ കുത്തിക്കൊന്നു

ചെന്നൈ: വളർത്തു നായയെ പേരിന് പകരം പട്ടി എന്നു വിളിച്ചതിനെ തുടർന്ന് പ്രകോപിതരായ ഉടമകൾ 62കാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് ദിണ്ടിഗലിൽ ഉലഗംപട്ടിയാർകോട്ടം സ്വദേശി രായപ്പൻ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ നായയുടെ ഉടമകളായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവർ അറസ്റ്റിലായി. നിർമല ഫാത്തിമയുടെ വളർത്തുനായയെച്ചൊല്ലി രായപ്പന്റെ വീട്ടുകാരും ഉടമകളും പതിവായി വഴക്കിടാറുണ്ടായിരുന്നു. വളർത്തുനായ ഉപദ്രവിക്കുന്നുവെന്നാണ് രായപ്പന്റെ ആരോപണം. വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകത്തിൽ കലാശിച്ച സംഭവമുണ്ടായത്.

പുറത്തേക്കിറങ്ങിയ പേരക്കുട്ടിയോട് പട്ടി കടിയ്ക്കാൻ വന്നാൽ തല്ലാൻ വടി കൈയിലെടുക്കണമെന്ന് ഉപദേശിച്ചത് നിർമലയുടെ മക്കൾ കേട്ടു. രോഷാകുലരായ ഇവർ എത്തിയ രായപ്പനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News