സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ട്; ജോജുവിന് പിന്തുണയുമായി എ.എം.എം.എ

കൊച്ചി: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ്ജിന് പിന്തുണയുമായി താരസംഘടനയായ എഎംഎംഎ. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്നാണ് എഎംഎംഎയുടെ നിലപാട്.

ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എഎംഎംഎ വിലയിരുത്തി. സിനിമാ പ്രവര്‍ത്തകരെ മദ്യപാനി, പെണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിണ്ടുണ്ടെന്നും സംഘടന അറിയിച്ചു. വാഹനം തല്ലി പൊളിച്ചത്ആ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്‌കാരം ആണെന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജ് അഭിപ്രായപ്പെട്ടു.

ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ജിയോ ബേബിയും രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോള്‍ കമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസിനു ഇങ്ങനെ പ്രഹസന സമരം നടത്താന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് ജിയോ ബേബി ചോദിച്ചു.സമരം ചെയ്തു തന്നെയാണ് ഇവിടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളതെന്നും ഇന്ന് ജോര്‍ജു ജോര്‍ജ് ചെയ്തതും സമരം തന്നെയാണെന്നും ജിയോ ബേബി പറഞ്ഞു. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News