തിരുവനന്തപുരം വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരിച്ചു. വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്.
രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സമരം നടത്തിയത്.ആംബുലൻസിന്റെ കാലപ്പഴക്കവും, ഇൻഷുറൻസ് തീർന്നതും ആരോപിച്ചായിരുന്നു കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം.
ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ആയിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
20 മിനിട്ടോളം ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറി. എന്നാൽ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കൽ കോളജിൽ എത്തിച്ചതിന് പിന്നാലെ ബിനു മരിച്ചു.


