കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം. ആറ്റിങ്ങൽ, പൊയ്കമുക്ക് സ്വദേശിപ്ലസ് ടു വിദ്യാർഥിയായ മീനാക്ഷിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്.

കാത് കുത്തിയത് മൂലമുണ്ടായ അലർജി കാരണം ഈ മാസം 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പിന്നാലെ മരണം സംഭവിച്ചു.

മീനാക്ഷിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പിതാവ് ലാലു ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരംമെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.

മതിയായ ചികിത്സ നൽകിയെന്ന് മെഡി.കോളജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവർത്തിക്കുന്ന അസുഖം കുട്ടിക്കുണ്ടെന്ന് ആശുപത്രി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News