33.4 C
Kottayam
Friday, May 3, 2024

വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം; പരാതിയിൽ പ്രതികരിച്ച് ബിജു രമേശ്

Must read

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെതിരെ എല്‍ഡിഎഫ് പൊലീസിൽ പരാതി നല്‍കിയതിൽ പ്രതികരിച്ച് വ്യവസായി ബിജു രമേശ്. തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ആർക്കും പണം നൽകിയിട്ടില്ല.

വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്. പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും ബിജു രമേശ് പറഞ്ഞു.

നേരത്തെ യുഡിഎഫിനായി വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് സിപിഐഎം പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞു വച്ചിരുന്നു. വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയിൽ ഉള്ള തേക്കേമല കോളനിയിൽ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് തടഞ്ഞത്.

പിന്നാലെ അരുവിക്കര പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോളനിയിൽ എത്തി വീടുകളിലും ബിജു രമേശിന്റെ വാഹനങ്ങളിലും പരിശോധന നടത്തി. പിന്നീട് സംഘർഷ സാധ്യത ഒഴിവാക്കാൻ ബിജു രമേശിനെ അരവിക്കര പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് സംസാരിക്കവേ അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു.

പ്രാദേശിക കോൺഗ്രസ് നേതാവ് സുരേഷിനെ കാണാൻ വേണ്ടിയാണ് താൻ കോളനിയിൽ എത്തിയതെന്ന് രമേശ് പറഞ്ഞു. തൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് ബിജു രമേശ് പരാതി നൽകിയിട്ടുണ്ട്. അതേസമയം ബിജു രമേശിൽ നിന്നോ വാഹനത്തിൽ നിന്നോ പണം കണ്ടെത്താനായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അരുവിക്കര സിപിഐഎം ലോക്കല്‍ സെക്രട്ടറി ആന്റണിയാണ് ബിജു രമേശിനെതിരെ പരാതി നല്‍കിയത്. ബിജു രമേശിൻ്റെ ഒപ്പമുള്ളവര്‍ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്നും ആന്റണിയുടെ പരാതിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week