ദിലീപിനെതിരായ ആരോപണം; മുദ്രവെച്ച കവറിൽ ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹാജരാക്കാൻ കോടതി നിര്‍ദ്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി ഹൈക്കോടതി പരിശോധിക്കും. മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാൻ സിംഗിൾ ബ‌ഞ്ച് ബാലചന്ദ്രകുമാറിന് നിർദ്ദേശം നൽകി. കേസില്‍ ദിലീപടക്കം അഞ്ചുപ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ചവരെ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടെന്ന് ആരോപിച്ച് ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തത്, ബാലചന്ദ്രകുമാറിന്‍റെ മൊഴി അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ മൊഴി കാണാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുദ്രവെച്ച കവറിൽ മൊഴി ഹാജരാക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ചൊവ്വാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു. ഇതിനിടെ കേസിന്‍റെ പേരിൽ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

എന്നാൽ കോടതി അനുമതിയോടെയുള്ള പരിശോധനമാത്രമാണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്.   നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News