മലയാളത്തെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവെന്ന് വിശേഷിപ്പിച്ച് അക്ഷയ് കുമാർ; നന്ദി പറഞ്ഞ് മോഹൻലാൽ

മുംബൈ: കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കും വാണിജ്യസിനിമകള്‍ക്കുമിടയില്‍ മലയാളം സിനിമമേഖല എന്നും സന്തുലനം കാത്തൂക്ഷിച്ചിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലെജന്‍ഡ്‌സ് ആന്‍ഡ് ലെഗസീസ്: ദി സ്‌റ്റോറീസ് ദാറ്റ് ഷേപ്പ്ഡ് ഇന്ത്യാസ് സോള്‍’ എന്ന സെഷനില്‍ മോഡറേറ്ററായ അക്ഷയ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംവാദത്തില്‍ മോഹന്‍ലാലിനൊപ്പം തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും നടിയും എംപിയുമായ ഹേമാ മാലിനിയും സഹപാനലിസ്റ്റുകളായിരുന്നു.

ആദ്യകാലം മുതല്‍തന്നെ മലയാളം സിനിമയില്‍ വാണിജ്യസിനിമകളും കലാമൂല്യമുള്ള സിനിമകളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നതെന്ന് അക്ഷയ് കുമാറിന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു. തന്റെ ചോദ്യത്തില്‍ മലയാള സിനിമയെ, ഇന്ത്യന്‍ സിനിമയുടെ ബൗദ്ധികആത്മാവെന്ന് അക്ഷയ് കുമാര്‍ വിശേഷിപ്പിച്ചിരുന്നു. ആമുഖമായി ഇതിന് നന്ദി പറഞ്ഞശേഷമാണ് മോഹന്‍ലാല്‍ തന്റെ മറുപടിയിലേക്ക് കടന്നത്.

‘മലയാളത്തില്‍ വാണിജ്യ- വിനോദസിനിമകളും കലാമൂല്യമുള്ള സിനിമകളും തമ്മില്‍ ഇഴചേര്‍ന്നുകിടക്കുന്ന ഘടനയാണുള്ളത്. ആ സന്തുലനം എപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഒരുപാട് വലിയ സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ആ സമയത്ത് ആ ചിത്രങ്ങളെ ആര്‍ട്ട് സിനിമകള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍, ആര്‍ട്ട് സിനിമകള്‍ക്കുപോലും വിനോദമൂല്യമുണ്ടായിരുന്നു. വിനോദ സിനിമകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവയില്‍പോലും കലാമൂല്യമുണ്ടായിരുന്നു’, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ സമ്പന്നമാണ്. പുതിയ സംവിധായകരുടെ വരവോടെ അത് ശക്തിപ്പെടിട്ടിയുള്ളൂവെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ഇരുവരുടേയും സൗഹൃദം അക്ഷയ് കുമാര്‍ ചോദ്യത്തില്‍ പരാമര്‍ശിച്ചിരുന്നു. അരവിന്ദനേയും പദ്മരാജനേയും ഭരതനേയും പോലെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍തന്നെ വാണിജ്യ വിജയമുണ്ടാക്കിയ ചിത്രങ്ങളുടെ സംവിധായകനായ പ്രിയദര്‍ശനുമൊപ്പം തനിക്ക് അഭിനയിക്കാന്‍ സാധിച്ചതായി മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News