‘ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വെള്ളപൂശാൻ പ്രസ്താവനകൾ പോരാതെവരും’; ഒളിവിലുള്ള ആകാശ് ഫേസ്ബുക്കിൽ സജീവം

കണ്ണൂർ: ഒളിവിലാണെന്ന് പോലീസ് പറയുമ്പോഴും ഫേസ്ബുക്കിൽ പുതിയ പോസ്റ്റുകളുമായി ആകാശ് തില്ലങ്കേരി. രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായത് പാർട്ടിക്ക് വേണ്ടിയാണെന്ന് ആവർത്തിക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ പുതിയ പോസ്റ്റ്.

കഴിഞ്ഞദിവസം വനിതാ നേതാവിനെ അധിക്ഷേപിച്ച കുറ്റത്തിന് പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് തില്ലങ്കേരി ഒളിവിലാണെന്ന വിശദീകരണമാണ് പോലീസ് രാവിലെ മുതൽ പങ്കുവെച്ചിരുന്നത്. എന്നാൽ ഇയാൾ പോസ്റ്റുകളും കമന്റുകളുമായി ഫേസ്ബുക്കിൽ സജീവമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടിക്കെതിരേ പരോക്ഷമായ വിമർശനങ്ങളാണ് ആകാശ് തില്ലങ്കേരി ഉന്നയിക്കുന്നത്.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വെള്ള പൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും എന്ന കുറിപ്പാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. പാർട്ടി സംഘർഷത്തിന്റെ ഭാഗമായാണ് തനിക്കെതിരേയുള്ള കേസുകളൊക്കെയും എന്നും ആകാശ് പറഞ്ഞുവെക്കുന്നുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല കൊലക്കേസിൽ പ്രതിയായത് എന്നും ഫേസ്ബുക്കിൽ ആകാശ് ഫേസ്ബുക്കിൽ കുറിച്ചു.

ആകാശ് തില്ലങ്കേരിക്കെതിരെ സമീപപ്രദേശങ്ങളിലെ ഔദ്യോഗിക പാർട്ടി നേതൃത്വം വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഫേസ്ബുക്കിൽ കൂടി നടത്തിയിരുന്നു. അവർക്കെതിരെ ശക്തമായ ഭീഷണി കൂടിയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി ആകാശ് തില്ലങ്കേരി നടത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News