KeralaNews

എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി; എസ്.എഫ്.ഐ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യ ശ്രമം തുടങ്ങി

കോട്ടയം: എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതിയില്‍ ആരോപണ വിധേയരായ എസ്.എഫ്.ഐ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. സിപിഐഎം എറണാകുളം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജാമ്യാപേക്ഷ നല്‍കുന്നത്. എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ എ.ഐ.എസ്.എഫ് വനിതാ നേതാവ് പോലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എം ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

പരാതി ഡിവൈഎസ്പി അന്വേഷിക്കും. പട്ടിക ജാതി-പട്ടിക വര്‍ഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്തതോടെയാണ് ഡിവൈഎസ്പി കേസ് അന്വേഷിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേപം നടത്തി, മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും ബലാത്സംഗ ഭീഷണിമുഴക്കി കയറിപ്പിടിച്ചെന്നും വനിതാ നേതാവ് പരാതിയില്‍ പറയുന്നു. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് എഐഎസ്എഫ് പ്രവര്‍ത്തകനെ മര്‍ദ്ദി ച്ചതില്‍ വനിതാ നേതാവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവര്‍ക്കെതിരേ എസ്എഫ്‌ഐ രംഗത്തുവന്നത്. അതേസമയം, എഐഎസ്എഫ് ആരോപണം എസ്എഫ്‌ഐ തള്ളി. സഹതാപം പിടിച്ചു പറ്റാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button