തിരുവനന്തപുരം: ആർഎസ്എസ് അജൻഡ ചൂണ്ടിക്കാട്ടി സിപിഐ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പി.എം.ശ്രീ സ്‌കൂൾ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയും എഐഎസ്എഫും. വാർത്തകൾ സത്യമാണെങ്കിൽ മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വിഷയം വെള്ളിയാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിനും വിമർശനമുന്നയിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർഥി സമൂഹത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. മന്ത്രി കേരളത്തിലെ വിദ്യാർഥി സമൂഹത്തെ മുഴുവൻ വിളിച്ചിരുത്തി നൽകിയ ഉറപ്പാണ് അദ്ദേഹം തന്നെ ലംഘിച്ചത്. ഈ നടപടി അദ്ദേഹത്തിന്റെ ഇടതുപക്ഷ മൂല്യം എന്താണെന്ന് സ്വയമേ ചോദിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. സംഘപരിവാർ അജണ്ടകൾക്ക് നിന്നു കൊടുക്കുന്ന നിലപാടിലേക്ക് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പോയാൽ അതൊരിക്കലും എഐഎസ്എഫ് അംഗീകരിക്കില്ല. രാത്രിയുടെ മറവിൽ നടത്തുന്ന കാര്യങ്ങൾ അറിയാൻ തങ്ങൾക്ക് കഴിവില്ലെന്നും രൂക്ഷ ഭാഷയിൽ അധിൻ വിമർശിച്ചു.
അതേസമയം എബിവിപി, സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിൽ പോയി നേരിൽക്കണ്ടാണ് പ്രവർത്തകർ അഭിനന്ദിച്ചത്.


