വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണപ്പെട്ട മലയാളി രഞ്ജിത നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.

ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരന്റെ ഡി.എന്‍.എ സാമ്പിള്‍ പരിശോധനയ്ക്കായി നല്‍കിയിട്ടും മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രഞ്ജിതയുടെ അമ്മയുടെ ഡി.എന്‍.എ സാമ്പിള്‍ ശേഖരിച്ചിരുന്നു. അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണപ്പെട്ട ഏക മലയാളി യാത്രക്കാരിയായിരുന്നു രഞ്ജിത. ജി. നായര്‍. പത്തനംതിട്ട പുല്ലാട് സ്വദേശിനിയായിരുന്നു.

ബ്രിട്ടനിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുന്‍പാണ് രഞ്ജിത ലണ്ടനിലേക്ക് ജോലിക്കായി പോയത്. നാട്ടിലെ വീടുപണി പൂര്‍ത്തിയാക്കി തന്റെ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രഞ്ജിത. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് രഞ്ജിത നാട്ടിലെത്തിയത്.

രഞ്ജിതയുടെ മരണത്തിന് പിന്നാലെ അവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ തഹസില്‍ദാരെ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാസര്‍ഗോട്ടെ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിദാര്‍ എ. പവിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News