News

കാര്‍ഷികനിയമങ്ങള്‍ റദ്ദായി,ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു

ഡൽഹി:വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി (Bill To Repeal Three Farm Laws).ശീതകാലസമ്മേളനം (Winter Session Of Parliament) പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്.

ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു.

ചര്‍ച്ച കൂടാതെത്തന്നെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമങ്ങള്‍ എന്തുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ ചര്‍ച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കര്‍ഷകരെ ഞെട്ടിച്ച്‌ മൂന്ന് വിവാദ കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കര്‍ഷകസമരം ഇരമ്ബി. ദില്ലി അതിര്‍ത്തികള്‍ വളഞ്ഞ് കര്‍ഷകര്‍ സമരമിരുന്നപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവന്‍ ദില്ലിയുടെ അതിര്‍ത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കര്‍ഷകസമരത്തെ ഇകഴ്ത്തിക്കാട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കര്‍ഷകരെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയെന്ന പൊതുവേദിയില്‍ ഊന്നി നിന്ന് സമരഭൂമിയില്‍ ഭിന്നിപ്പുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിച്ചു. ഒടുവില്‍ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്രസര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്ന് ഒരു വര്‍ഷവും രണ്ട് മാസവുമാകുമ്ബോള്‍ നവംബര്‍ 19-നാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷന്‍ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്‍പ്പെട്ട സിഖ് സമുദായത്തിന് പ്രാധാന്യമുള്ള ഗുരുനാനാക്ക് ജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന. പ്രഖ്യാപനത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആദ്യം ഉറച്ച നിലപാടെടുത്ത കേന്ദ്രം ഉത്തര്‍ പ്രദേശിലും പഞ്ചാബിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് പിന്മാറ്റ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിയമം പിന്‍വലിക്കുന്നതില്‍ ആര്‍എസ്‌എസിലും ബിജെപിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതും സര്‍ക്കാരിനെ പുനരാലോചനക്ക് പ്രേരിപ്പിച്ചു. എന്നാല്‍ സമരം അനിശ്ചിതമായി നീളുന്നത് ചൂണ്ടിക്കാട്ടി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തി സുരക്ഷയില്‍ ആശങ്കയറിയിച്ച പശ്ചാത്തലത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണം ചില സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അധികാരത്തിലേറിയ ശേഷം മോദി ആദ്യമായി കീഴടങ്ങുമ്ബോള്‍ അനന്തര ഫലമെന്തെന്നത് നിര്‍ണ്ണായകമാണ്.

താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അന്നത്തെ പ്രസ്താവനയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ പാര്‍ലമെന്‍റിലേക്ക് നടത്താനിരുന്ന ട്രാക്റ്റര്‍ റാലി ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് തല്‍ക്കാലം റദ്ദാക്കിയ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച്‌ പറയുകയാണ്. പാര്‍ലമെന്‍റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button