NationalNews

പോക്സോ നിയമപ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി:നിര്‍ണ്ണായക ശുപാര്‍ശയുമായി നിയമകമ്മീഷന്‍

ന്യൂഡല്‍ഹി: പോക്സോ നിയമ പ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പതിനെട്ടില്‍ നിന്ന് കുറയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ. 16 വയസിനും 18 വയസിനുമിടയിലുള്ള കേസുകളില്‍ കേസിന്റെ സ്വഭാവമനുസരിച്ച കോടതിക്ക് വിവേചനപരമായി തീരുമാനം എടുക്കാമെന്നും നിയമ കമ്മീഷന്‍ ശുപാർശ ചെയ്തു.

കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം പോക്‌സോ നിയമ പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കേന്ദ്ര നിയമ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോക്‌സോ നിയമ പ്രകാരം 16-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഉഭയ സമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണ്. ഈ പ്രായത്തിലെ കൗമാരക്കാര്‍ക്ക് നിയമത്തിന്റെ ഉയര്‍ന്ന പരിരക്ഷ ആവശ്യമാണ്. പതിനെട്ടില്‍ നിന്ന് പ്രായപരിധി കുറയ്ക്കുന്നത് ശൈശവ വിവാഹവും കുട്ടി കടത്തും തടയാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് നിയമകമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബാലനീതി സംരക്ഷണ നിയമത്തിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്താന്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പോക്‌സോ നിയമത്തിലെ 3, 7 വകുപ്പുകളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളേക്കുറിച്ചാണ് വിശദീകരിച്ചിരിക്കുന്നത്.

അതിനാല്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധമെങ്കിലും കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണയ്ക്ക് വിധേയമാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബാല നീതി സംരക്ഷണ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും നിയമകമ്മീഷന്‍ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇ-എഫ്‌ഐആറുകളുടെ രജിസ്‌ട്രേഷന്‍ ഘട്ടംഘട്ടമായി നടപ്പിലാക്കനും നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇതിനായി ഒരു കേന്ദ്രീകൃത ദേശീയ പോര്‍ട്ടല്‍ സ്ഥാപിക്കാനും നിയമകമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button