EntertainmentKeralaNews

‘വേണു മരിച്ചശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു പാക്കറ്റ് തന്നു, എന്റെ കണ്ണ് നിറഞ്ഞു’ ബാലചന്ദ്രൻ ചുള്ളിക്കാട്‌

കൊച്ചി:അടിമുടി കലാകാരനായിരുന്നു നെടുമുടി വേണു. സ്വാഭാവികാഭിനയത്തിൻ്റെ കൊടുമുടി കയറിയ പ്രതിഭ. വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്താൻ അവസരം ലഭിച്ച ആ അവസരങ്ങളെ അനശ്വരതയിൽ അടയാളപ്പെടുത്താൻ കഴിഞ്ഞ വേറൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല.

നടന വിദ്യയും വാദ്യകലയും കവിതയും സംഗീതവും അദ്ദേഹത്തിൽ എന്നും നിറഞ്ഞ് തുളുമ്പിയിരുന്നു. നായകനയും വില്ലനായും സഹ നടനായും അച്ഛൻ, അപ്പൂപ്പൻ, അമ്മാവൻ അങ്ങനെ ഒട്ടനവധി വേഷങ്ങൾ പകർന്നാടി.

സ്വതസിദ്ധമായ ശൈലിൽ നാൽപത് വർഷത്തിലേറെ മലയാളത്തിൽ തിളങ്ങി നിന്ന താരം വിടപറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുകയാണ്. നെടുമുടി വേണുവിന് ഒരു പകരക്കാരനില്ലെന്നത് തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരെ ഏറെ വേദനിപ്പിക്കുന്നത്. വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.

ഭരതം, താളവട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, വന്ദനം, ചിത്രം, ബെസ്റ്റ് ആക്ടർ, ഒരു പെണ്ണും രണ്ടാണും, നോർത് 24 കാതം അങ്ങനെ നീണ്ടുകിടക്കുകയാണ് നെടുമുടി വേണുവിന്റെ പ്രതിഭ തെളിഞ്ഞ് നിൽക്കുന്ന സിനിമകൾ. ഭാവത്തിലും ശബ്ദത്തിലും നടനവൈഭവത്തിന്റെ പരിപൂർണത പ്രകാശിപ്പിക്കുന്ന നെടുമുടി വേണുവിന്റെ അഭിനയ മികവിന്റെ സാക്ഷ്യങ്ങളായ ചിത്രങ്ങൾ വേറെയും നിരവധിയുണ്ട്.

കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അഭിനയ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണെന്ന് നെടുമുടി വേണു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രിയ കലാകാരന്റെ വേർപാടിന് രണ്ട് വർഷം തികയുമ്പോൾ ഒട്ടുമിക്ക താരങ്ങളും അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിത നടനും കവിയുമെല്ലാമായ ബാലചന്ദ്രൻ ചുള്ളിക്കാട് താനും നെടുമുടി വേണുവും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

നെടുമുടി വേണുവിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഓർമകൾ പങ്കുവെച്ചത്. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഒരുക്കിയ നെടുമുടി വേണു അനുസ്മരണത്തിൽ സംവിധായകരായ സിബി മലയിൽ, കമൽ എന്നിവരും പങ്കെടുത്തിരുന്നു‌.

Balachandran Chullikkad, Nedumudi Venu

‘ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്ത് വന്നു. പത്രലേഖകനായ കെ.വേണുഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തി.’

‘എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷർട്ടും മുണ്ടും വാങ്ങിത്തന്നു. സ്വന്തം മുറിയിൽ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ട് പറഞ്ഞു… ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്. ഉപയോഗിച്ചില്ല. ഇത് ബാലന് ഇരിക്കട്ടെ എന്ന്.’

‘ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്’, എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. ജീവിതത്തിന്റെ അവസാന നാളുകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച വേണു 73ആം വയസിൽ കരൾവീക്കം മൂലം 2021 ഒക്ടോബർ 11ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

മോഹൻലാൽ‌-ബി.ഉണ്ണികൃഷ്ണൻ സിനിമ ആറാട്ടിലാണ് ഏറ്റവും അവസാനം നെടുമുടി വേണു അഭിനയിച്ചത്. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന വേളയിലും ചില ആ​രോ​ഗ്യപ്രശ്നങ്ങൾ നെടുമുടി വേണുവിന് ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button