‘വെറുതേ പണം മുടക്കരുത്, പരിശീലനം നൽകണം’; സാമ്പത്തിക സഹായം വാങ്ങുന്ന ദളിത്-സ്ത്രീ സംവിധായകർക്കെതിരേ അടൂർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെയാണ് അടൂര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. അടൂരിന്റെ പ്രസംഗത്തിനിടെ തന്നെ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.

പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സമരത്തിനെതിരെയും അടൂര്‍ തുറന്നടിച്ചു. നടന്നത് മോശം സമരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് സമരം നടത്തിയത്. ആ സ്ഥാപനത്തെ ഇപ്പോള്‍ ഒന്നുമല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കാന്‍ പാടില്ല. ടെലിവിഷന്‍ നശിച്ച അവസ്ഥയിലാണ്. ഒരു നല്ല പരിപാടി പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News