ഉറങ്ങാൻ പോലും കഴിയാതെയായി; സഹികെട്ട് അമേരിക്കയിൽ നിന്ന് വരെ തെറാപ്പിസ്റ്റുകളെ വെച്ചു; തുറന്നുപറഞ്ഞ് പാർവതി

Parvathi Menon HQ Photos from Bangalore Naatkal Teaser Launch Press Meet

കൊച്ചി: പ്രമുഖ നടി പാർവതി തിരുവോത്ത് താൻ 2021-ൽ കടുത്ത ഒറ്റപ്പെടലിലൂടെയും ആത്മഹത്യാ പ്രവണതകളിലൂടെയും കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തി. മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തെറാപ്പി സെഷനുകളെക്കുറിച്ചും സംസാരിക്കവെയാണ് താരം വ്യക്തിപരമായ ഈ വിവരങ്ങൾ പങ്കുവെച്ചത്.

ഒരു പൊതു വ്യക്തി എന്ന നിലയിൽ മുൻവിധികളില്ലാതെ തന്നെ കേൾക്കുന്ന ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് പാർവതി പറയുന്നു. അതിനാൽ, ആദ്യകാലങ്ങളിൽ അമേരിക്കയിൽ നിന്നുള്ള തെറാപ്പിസ്റ്റുകളെയാണ് താൻ ആശ്രയിച്ചിരുന്നത്. ഇവരുമായുള്ള സെഷനുകൾ അവരുടെ സമയക്രമമനുസരിച്ച് പുലർച്ചെ 1 മണിക്കും 2 മണിക്കുമാണ് നടന്നിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

അനുയോജ്യമായ തെറാപ്പിസ്റ്റിനെ കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും, ഇപ്പോൾ ഇ.എം.ഡി.ആർ ഉൾപ്പെടെ രണ്ട് തരം തെറാപ്പികൾ താൻ ചെയ്യുന്നുണ്ടെന്ന് പാർവതി വ്യക്തമാക്കി. ഒരു ‘ട്രോമ ഇൻഫോംഡ്’ തെറാപ്പിസ്റ്റിന്റെ സഹായത്തോടെയുള്ള ഈ ചികിത്സ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും അവർ അഭിപ്രായപ്പെട്ടു.

ഏഷ്യൻ തെറാപ്പിസ്റ്റുകൾക്ക് മാത്രമേ ഏഷ്യക്കാരെ ശരിയായി ചികിത്സിക്കാൻ കഴിയൂ എന്നാണ് തനിക്ക് തോന്നുന്നതെന്ന് പാർവതി പറയുന്നു. ഇന്റർനാഷണൽ തെറാപ്പി നമ്മുടെ നാട്ടിലെ ആളുകളിൽ അത്ര ഫലപ്രദമാകണമെന്നില്ലെന്നും കാരണം നമ്മുടെ രീതികൾ തികച്ചും വ്യത്യസ്തമാണെന്നും താരം ചൂണ്ടിക്കാട്ടി.

അതേസമയം, ചില ‘റെഡ് ഫ്ലാഗ്സ്’ ഉള്ള നാട്ടിലെ തെറാപ്പിസ്റ്റുകൾക്ക് സംസ്കാരത്തിന്റെ നൂലാമാലകൾ ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ കഴിയുമെന്ന മുന്നറിയിപ്പും അവർ നൽകി. മാനസികാരോഗ്യ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് സമൂഹം കൂടുതൽ തുറന്നു സംസാരിക്കാൻ പഠിക്കുന്ന ഈ കാലഘട്ടത്തിൽ പാർവതി തിരുവോത്തിന്റെ ഈ തുറന്നുപറച്ചിൽ പ്രാധാന്യമർഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News