കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സൂത്രധാരൻ എന്ന് അന്വേഷണസംഘം ആരോപിച്ച നടൻ ദിലീപ് കുറ്റക്കാരനല്ലെന്നാണ് വിചാരണക്കോടതി കണ്ടെത്തിയിരിക്കുന്നതെങ്കിലും പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും പോരാട്ടം അവസാനിക്കുന്നില്ല. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചശേഷം 12-നേ ഉത്തരവ് പുറത്തുവരൂ. അതിനുശേഷമേ എന്തെല്ലാം കാരണങ്ങളാലാണ് ദിലീപിന്റെപേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയതെന്നു വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുക.
ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്ന ശക്തമായ വാദമായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ, ഇതൊന്നും ദിലീപിനെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കാൻ പര്യാപ്തമല്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയെന്നുവേണം നിലവിൽ അനുമാനിക്കാൻ. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അപ്പീൽകോടതികളിൽ ഫലപ്രദമായി ഉന്നയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രോസിക്യൂഷനും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകർക്കും ഉണ്ട്. ഉത്തരവ് പുറത്തുവന്നാലുടൻ അപ്പീൽ ഫയൽ ചെയ്യുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി പറഞ്ഞു. ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാക്കി 1512 പേജുള്ള വിശദീകരണപത്രികയായിരുന്നു പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ നൽകിയത്. മേൽക്കോടതികളിൽ വിഷയമെത്തുമ്പോൾ ദിലീപ് രേഖാമൂലം മറുപടി നൽകേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു.
പൾസർ സുനിയെ അറിയില്ല എന്ന നിലപാടായിരുന്നു ദിലീപ് കേസിന്റെ തുടക്കംമുതൽ സ്വീകരിച്ചത്. അത് തള്ളുന്ന വാദങ്ങളായിരുന്നു പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിന്റെ തുടക്കത്തിൽ അതിജീവിതയുടെ സഹോദരൻ നൽകിയ മൊഴിയിൽത്തന്നെ കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന സൂചനകളുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷൻ രേഖകളിലുണ്ട്.
വിചാരണക്കോടതിയെ ആദ്യംമുതൽ അതിജീവിതയും സർക്കാരും ‘അവിശ്വസിക്കുന്ന’ അപൂർവത നടിയെ ആക്രമിച്ച കേസിലുണ്ടായിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിതയും സർക്കാരും രണ്ടുതവണ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമെത്തി. ഒരുഘട്ടത്തിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നില്ലെന്ന നിലപാടുപോലും നടിയും സർക്കാരും സ്വീകരിച്ചു. അതിജീവിത ആവശ്യപ്പെട്ട പ്രകാരമായിരുന്നു വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചത്.
കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾമുതൽത്തന്നെ ബുദ്ധിമുട്ടിക്കുന്ന നിലപാടായിരുന്നു ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതിനെ സർക്കാരും പിന്താങ്ങുകയായിരുന്നു. നടിയുടെ സ്വഭാവത്തെപ്പോലും ചോദ്യംചെയ്യുന്ന സമീപനമാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന പരാതിയും ഉന്നയിക്കുകയുണ്ടായി. കോടതിക്കെതിരേ ഉന്നയിച്ച പ്രധാനപരാതികൾ ഇങ്ങനെയായിരുന്നു
• അതിജീവിതയുടെ ക്രോസ് വിസ്താരം പലദിവസങ്ങളിലും വൈകീട്ട് ഏഴുവരെ നീണ്ടു
• അതിജീവിതയെ ബുദ്ധിമുട്ടിക്കാൻ മുപ്പതിലധികം അഭിഭാഷകരാണ് പങ്കെടുത്തത്
• വാദി-പ്രതി ഭാഗത്തെ ബാലൻസ് ചെയ്യാൻ ജഡ്ജി തയ്യാറാകുന്നില്ല
• അതിജീവിതയെ പരുക്കനായി വിസ്തരിക്കുന്നത് തടഞ്ഞില്ല
• സംഭവിച്ചകാര്യങ്ങൾ ഒരുകൂട്ടം അഭിഭാഷകരുടെ മുന്നിൽ ആവർത്തിക്കേണ്ടിവന്നപ്പോൾ ഇര തകർന്നുപോയി
എന്
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതിയിലെത്തിയപ്പോഴും അനുകൂലതീരുമാനം ഉണ്ടായില്ല. കേസിൽ ആദ്യം നിയമിച്ച രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചതും ഇതോടൊപ്പം കൂട്ടിവായിക്കണം. ആദ്യം എ. സുരേശനും രണ്ടാമത് വി.എൻ. അനിൽകുമാറുമാണ് പ്രോസിക്യൂട്ടർസ്ഥാനം രാജിവെച്ചത്. കോടതിയുടെ സമീപനത്തിലുള്ള അതൃപ്തിയായിരുന്നു ഇരുവരുടെയും രാജിയിലേക്കു നയിച്ചതെന്ന ആരോപണം ശക്തമായിരുന്നു.
ഐപിസി 376(ഡി)- കൂട്ടബലാത്സംഗം (ജീവപര്യന്തം അല്ലെങ്കിൽ കുറഞ്ഞത് 20 വർഷംവരെ കഠിനതടവ്)
ഐപിസി 120 ബി- ക്രിമിനൽ ഗൂഢാലോചന
342- അന്യായമായി തടഞ്ഞുവെക്കൽ
354- സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം
354(ബി)- ബലപ്രയോഗത്തിലൂടെ സ്ത്രീയെ വിവസ്ത്രയാക്കുക
357- അന്യായമായി തടവിലാക്കാൻ ശ്രമിക്കുന്നതിനിടെ അക്രമം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം.
109- കുറ്റകൃത്യത്തിനായുള്ള പ്രേരണ
366- സ്ത്രീയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോകൽ
വിവരസാങ്കേതിക നിയമം 66 (ഇ)- വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കൽ
വിവരസാങ്കേതിക നിയമം 67(എ)- ലൈംഗികസ്വഭാവമുള്ള വീഡിയോ പ്രചരിപ്പിക്കുക


