ദിലീപിന് എതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം; റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍, പ്രതിയായ നടന്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന്റെ ബന്ധത്തെക്കുറിച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ 20ന് അകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. കേസ് വീണ്ടും 20ന് പരിഗണിക്കും.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ യാത്രകളും ടെലിഫോണ്‍ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. ക്വട്ടേഷന്‍ പ്രകാരം തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ചു നടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിരിന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്. ഇതൊടൊപ്പം കേസില്‍ അന്തിമ കുറ്റപത്രം നല്‍കുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന അപേക്ഷയും നല്‍കിയിരുന്നു.

സാക്ഷി വിസ്താരത്തിനായി കോടതി ചേര്‍ന്നപ്പോള്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന അപേക്ഷ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ജനുവരി നാലിലേക്ക് കേസ് മാറ്റുകയായിരുന്നു. കേസില്‍ ഇതുവരെ 202 സാക്ഷികളെ കോടതി വിസ്തരിച്ചു. അവസാന സാക്ഷി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ആണ്. പ്രോസിക്യൂട്ടല്‍ രാജിവെച്ച സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വിചാരണ കോടതി നടപടികള്‍ ചോദിയം ചെയ്ത് പ്രോസിക്യൂഷന്‍ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ആക്രമിക്കപ്പെട്ട നടിയും വിചാരണ നടപടികളിലെ പോരായ്മകള്‍ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും.

അതേസമയം കേസില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ നടന്‍ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതിയുമായി രംഗത്തെത്തി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍ ആണെന്ന് ദിലീപ് ആരോപിക്കുന്നു. കോടതിയിലെ കേസ് അട്ടിമറിക്കാന്‍ ആണ് അഭിമുഖം വഴി ശ്രമിക്കുന്നത്. പരാതിക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ട്. 202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടതെന്നാണ് ദിലീപിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News