നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ?രേഖകൾ ഹൈക്കോടതി പരിശോധിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിൽ കീഴ്ക്കോടതികളിലെ രേഖകൾ പരിശോധിക്കാൻ ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിച്ചതിൽ നടപടിക്രമം പാലിച്ചോ എന്നാണ് അന്വേഷിക്കുന്നത്.

കുറ്റപത്രം സമർപ്പിച്ച ശേഷമുള്ള രേഖകളാണ് പരിശോധിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള രേഖകള്‍ കീഴ്‌ക്കോടതികളില്‍ നിന്ന് വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കും. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ കേസിലെ വാദം കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നടന്നു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദേശം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അം​ഗീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന് ഹൈക്കോടതി ആരായുകയും ചെയ്തു.

കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറികാര്‍ഡിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകള്‍ ചോര്‍ന്നു എന്നതിന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരീകരണമുണ്ട്. ഇത് സ്വകാര്യതയുടെ ലംഘനമാണ്.

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് മോഷണകുറ്റം നിലനില്‍ക്കുന്ന സംഭവുമാണ്. മൂന്ന് തവണയാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടത് എന്നുപോലും സംശയമുണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News