27.8 C
Kottayam
Monday, May 27, 2024

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം അവസാനിപ്പിക്കുന്നു, കാവ്യാ മാധവന്‍ പ്രതിയാകുമോ? നിര്‍ണായക തീരുമാനമെടുത്ത് അന്വേഷണസംഘം

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക.

തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിന്‍ക രൂപത വ്യക്തമാക്കിയത്.ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചു. മുംബൈ എയര്‍ പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടി കാണിച്ചിരുന്നു. സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാന്‍ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ0 പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കണമെന്നു0 കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ എവിടെയെന്നായിരുന്നു വിചാരണക്കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. ശക്തമായ തെളിവുകളാണ് വേണ്ടത്. ഗണേഷ് കുമാറിന്റെ സഹായിയായ പ്രദീപ് കോട്ടാത്തല സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എട്ടാം പ്രതിയായ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കാന്‍ പറ്റിയ പുതിയ തെളിവുകളെന്തുണ്ടെന്നും കോടതി ചോദിച്ചിരുന്നു.

ദിലീപിന് വേണ്ടിയാണ് പ്രദീപ് കോട്ടാത്തലയുടെ നീക്കങ്ങളെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികളാരും വിചാരണഘട്ടത്തില്‍ പറഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് ഹണി വര്‍ഗീസ് മറുപടി നല്‍കിയിരുന്നു. പൊതുജനാഭിപ്രായം നോക്കിയല്ല തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് കോടതി തീരുമാനമെടുക്കുന്നത്. കോടതിയുടെ ചോദ്യങ്ങളോട് എന്തിനാണിത്ര അസ്വസ്തത എന്ന് ചോദിച്ച കോടതി പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും പറഞ്ഞിരുന്നു. കേസ് വാദിക്കുമ്പോള്‍ പൊലീസ് പ്രോസിക്യൂട്ടറല്ല പബ്ലിക് പ്രോസിക്യൂട്ടറാണെന്ന് ഓര്‍മവേണമെന്നും കോടതി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week