നടന്‍ മൈക്കല്‍ മാഡ്‌സന്‍ അന്തരിച്ചു

'കില്‍ ബില്‍' താരം മൈക്കല്‍ മാഡ്‌സന്‍ അന്തരിച്ചു

ക്വിന്റന്‍ ടറന്റീനോ ചിത്രങ്ങളായ റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍, ദ ഹേറ്റ്ഫുള്‍ എയ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മാഡ്‌സന്റെ മാനേജര്‍ പ്രതികരിച്ചു.

1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് മൈക്കല്‍ മാഡ്‌സന്‍. ആദ്യകാലത്ത് ലോ ബജറ്റ് ചിത്രങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്‌സിലെ വേഷമാണ് മാഡ്‌സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി.

കില്‍ ബില്ലിന്റെ രണ്ടുഭാഗങ്ങളിലും താരം വേഷമിട്ടു. 2015-ല്‍ പുറത്തിറങ്ങിയ ദ ഹേറ്റ്ഫുള്‍ എയ്റ്റിലും പ്രധാനകഥാപാത്രമായെത്തി. ഇതിന് പുറമേ 300 ചിത്രങ്ങളില്‍ മാഡ്‌സന്‍ അഭിനയിച്ചിട്ടുണ്ട്.

2022-ല്‍ മകന്‍ ഹഡ്‌സണ്‍ മാഡ്‌സന്‍ ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് മാഡ്‌സന്‍, കടുത്ത വിഷാദത്തിലേക്ക് വീഴുകയും ലഹരിക്ക് അടിമയാവുകയുംചെയ്തു. കഴിഞ്ഞവര്‍ഷം ഭാര്യ ഡിയാനയുമായി വേര്‍പിരിഞ്ഞു. ഡിയാനയുടെ ഗാര്‍ഹിക പീഡനപരാതിയില്‍ മാഡ്‌സനെ അറസ്റ്റുചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News