പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ‍കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്. പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം. 

അനുവാദമില്ലാതെയാണ് തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്‍റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി. 

എന്നാൽ കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആവർത്തിക്കുന്നത്. ഗാനം യഥാർത്ഥ നിർമ്മിതി തന്നെയാണെന്ന് സംവിധായകൻ ഋഷഭ് ഷെട്ടി പറഞ്ഞു. പകർപ്പവകാശ ലംഘന കേസിൽ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.

രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലിൽ കാര്യങ്ങൾ മുഴുവൻ പൊലീസിനെ അറിയിച്ചെന്നും സംവിധായകൻ പറഞ്ഞു. സംവിധായകനും നിർമ്മാതാവ് വിജയ് കിരഗന്തൂരൂം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇരുവരും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News