ബസിൽ നഗ്നതാപ്രദർശനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കണ്ണൂര്‍: ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പോലീസ് വ്യാഴാഴ്ച പിടികൂടിയത്. ബസില്‍നിന്ന് യാത്രക്കാരി പകര്‍ത്തിയ വീഡിയോ വൈറലാകുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോയിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്

മേയ് 28-ാം തീയതി ഞായറാഴ്ച ചെറുപുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയായിരുന്നു.

യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്. ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാള്‍ പിന്‍മാറിയില്ല.

ബസ് ജീവനക്കാര്‍ എത്തിയതോടെ ഇയാള്‍ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തി. ജീവനക്കാരും യുവതിയും ചേര്‍ന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് യുവതി വീഡിയോ സഹിതം ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News