ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടം; ഉടമയ്ക്കും ഡ്രൈവറിനും ലക്ഷങ്ങൾ പിഴയിട്ട് കോടതി

പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്.

2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്‍ജിക്കാരന്‍ കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ നടന്നുപോകവെ വൈകീട്ട് 7.30 ഓടെ കൂവപ്പള്ളി മുസ്‌ലിം പള്ളിക്ക് മുന്‍പില്‍ എതിര്‍വശത്തുനിന്നുവന്ന ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ അജ്മല്‍ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അജ്മല്‍ ഫയല്‍ചെയ്ത കേസിന്റെ വിചാരണവേളയില്‍ ലോറി ഓടിച്ചിരുന്ന ഷിന്റോയ്ക്ക് ഡ്രൈവിങ് ലൈസന്‍സില്ലാതിരുന്നതിനാല്‍ വാഹന ഉടമ, ഡ്രൈവര്‍ എന്നിവരില്‍നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അനുവദിച്ചിരുന്നു.

തുടര്‍ന്ന് കമ്പനി നല്‍കിയ വിധിനടത്തു ഹര്‍ജി അനുവദിച്ചു നഷ്ടപരിഹാരത്തുക റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയെടുക്കാന്‍ പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ. കമനീസ് ഉത്തരവായി. കമ്പനിക്കുവേണ്ടി അഡ്വ. പി.ടി.തോമസ് നെല്ലിപ്പുഴ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News