24.7 C
Kottayam
Sunday, May 19, 2024

‘എന്റെ ശരീരം എന്റെ തീരുമാനം’; ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്

Must read

പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാൻ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷ അം​ഗങ്ങളും വോട്ടുചെയ്തതോടെ പിറന്നത് ചരിത്രമാണ്.

വോട്ടെടുപ്പിനുപിന്നാലെ പാരിസിലെ ഈഫൽ ടവറിൽ ആഘോഷങ്ങൾ തുടങ്ങി. എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ചു. ഗര്‍ഭച്ഛിദ്രം ഭരണഘടനാവകാശമാക്കുന്ന നിര്‍ണായക ഭേദഗതി ബില്ലിന് നേരത്തെ ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോൾ എതിർത്തത് വെറും 50 പേര്‍ മാത്രമായിരുന്നു.

മറ്റുപല രാജ്യങ്ങളും അവരുടെ ഭരണഘടനയിൽ പ്രത്യുൽപാദന അവകാശങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ഗര്‍ഭച്ഛിദ്രം അവകാശമാക്കി ഫ്രാന്‍സ്‌. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ ഇരുപത്തഞ്ചാമത്തെയും 2008-നു ശേഷമുള്ള ആദ്യത്തെയും ഭേദഗതിയാണിത്.

ഫ്രാൻസിന്റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിയമത്തെ വിശേഷിപ്പിച്ചത്. സാർവ്വദേശീയ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം അപകടത്തിലാണെന്നും തീരുമാനമെടുക്കുന്ന നിങ്ങളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണെന്നുമാണ് വോട്ടെടുപ്പിനു മുൻപ് ഫ്രഞ്ച് പ്രധാനമന്ത്രി ​ഗബ്രിയേൽ അറ്റൽ പാർലമെന്റിൽ പറഞ്ഞത്. നിങ്ങളുടെ ശരീരം നിങ്ങളുടെത് മാത്രമാണ്. അതിൽ മറ്റൊരാൾക്ക് തീരുമാനമെടുക്കാനാവില്ല. എല്ലാ സ്ത്രീകൾക്കുമുള്ള ഞങ്ങളുടെ സന്ദേശമാണിത്- അദ്ദേഹം വ്യക്തമാക്കി.

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ഫ്രഞ്ച് നടപടിയെ സ്വാ​ഗതം ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ വത്തിക്കാൻ എതിർപ്പ് ആവർത്തിച്ചു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫ്രഞ്ച് ബിഷപ്പുമാരുടെ ഇക്കാര്യത്തിലുള്ള ആശങ്കകൾ വത്തിക്കാൻ പങ്കുവെക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തെ എതിർക്കുന്ന ചില സംഘടനകളും നിയമത്തെ രൂക്ഷമായി വിമർശിച്ചു.

1975-മുതൽ ഫ്രാൻസിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. എന്നാൽ, രാജ്യത്തെ 85 ശതമാനം പൊതുജനങ്ങളും ഗര്‍ഭച്ഛിദ്രാവകാശം സംരക്ഷിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതായി സർവ്വേകൾ തെളിയിക്കുന്നു. യു.എസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയാന്‍ നീക്കം നടക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ നടപടികള്‍ എന്നതാണ് ശ്രദ്ധേയം.

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന, അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന വിധി 2022-ല്‍ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശമാണ് ഇതിലൂടെ അവസാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week