NationalNews

താമര പിഴുതെറിഞ്ഞ് ആപ്പ്,15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം,ഡല്‍ഹി കോര്‍പറേഷന്‍ ഭരണം എ.എ.പി പിടിച്ചു

ന്യൂഡല്‍ഹി: ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ്‌ എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങി കോണ്‍ഗ്രസ് തകര്‍ന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.

250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2017-ല്‍ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 181 വാര്‍ഡുകള്‍ നേടാനായിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡിലുമായിരുന്നു ജയിക്കാനായിരുന്നത്.

ഇത്തവണ ബിജെപിക്ക്‌ 67 സീറ്റുകളോളമാണ് നഷ്ടമായത്. എഎപി 91 സീറ്റുകളോളം അധികമായി നേടി. 17 സീറ്റുകളോളം കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു.

250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. എക്സിറ്റ് പോള്‍ ഫലങ്ങളും എ.എ.പിക്ക് അനുകൂലമായിരുന്നു.

1958-ല്‍ സ്ഥാപിതമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയില്‍ കോര്‍പ്പറേഷനുകളെ കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button