’60-ാം വയസിലെ കല്യാണം യോജിക്കുമോ എന്നറിയില്ല’ ​പ്രണയിനി ഗൗരിയെ ഷാരൂഖിനും സൽമാനും പരിചയപ്പെടുത്തി ആമിർ

പ്രണയിനി ഗൗരി സ്പ്രാറ്റിനെ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഇന്നലെ മുംബൈയിലെ തന്റെ വീട്ടിൽ വെച്ചാണ് ​ഗൗരിയെ ഷാരൂഖ് ഖാനും സൽമാൻ ഖാനും പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭുവന് ​തന്റെ ഗൗരിയെ ലഭിച്ചുവെന്ന് ല​ഗാനിലെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അറുപതാം വയസിൽ ഈ കല്യാണം തനിക്ക് യോജിക്കുമോ എന്ന് അറിയില്ലെന്നും ആമിർ കൂട്ടിച്ചേർത്തു.

ദീര്‍ഘകാലമായി പരിചയമുള്ള ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ ഖാന്‍ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെളിപ്പെടുത്തിയത്. ഗൗരിയും ഞാനും 25 വർഷം മുമ്പ് കണ്ടുമുട്ടി. ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. – ആമിര്‍ ഖാന്‍ പറഞ്ഞു. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.

ബെം​ഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. തന്റെ കുട്ടികൾ വളരെ സന്തുഷ്ടരാണെന്നും മുൻ ഭാര്യമാരുമായി മികച്ച സൗഹൃദം സൂക്ഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബന്ധത്തില്‍ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെം​ഗളൂരു സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുവതിയെ ആമിര്‍ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ ഈ വാര്‍ത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിരുന്നില്ല.

മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 60-കാരനായ ആമിര്‍ ഖാന്‍. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News