അലിഗഡ്: പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയും കുടുംബം ഞെട്ടി. അവർ സംശയിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.
ട്വിസ്റ്റുകളെ വെല്ലുന്ന ട്വിസ്റ്റ് നടന്നത് സിനിമയിലോ സീരിയലിലോ അല്ല!! ഇത് റീല്‍ അല്ല റിയല്‍ ആണെന്ന് വേദനയോടെ പറയുകയാണ് ഒരു കുടുംബം.മകളുടെ വിവാഹത്തിനായി കരുതിവച്ച സ്വർണാഭരണങ്ങളുമായി അമ്മ പ്രതിശ്രുത വരനൊപ്പം നാടുവിടുകയായിരുന്നു അമ്മ. യുപിയിലെ അലിഗഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മദ്രക് പൊലീസ് സ്റ്റേഷൻ ഏരിയയിലാണ് ഈ വിചിത്രമായ കേസിനാസ്പദമായ സംഭവം.
മകളുടെ വിവാഹം ഉറപ്പിച്ചതും ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയതും വധുവിന്റെ അമ്മയായിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഒരുക്കങ്ങളുടെ പേരുപറഞ്ഞ് വരൻ വധുവിന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇതിനിടെ വീട്ടുകാർ അറിയാതെ വരനും വധുവിന്റെ അമ്മയും പ്രണയബന്ധത്തിലാവുകയായിരുന്നു. ഇടയ്ക്ക് ഭാവി അമ്മായി അമ്മയ്ക്ക് വരൻ മൊബൈൽ ഫോണും സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വധുവിനോ കുടുംബത്തിനോ യാതൊരു സംശയവും തോന്നിയിരുന്നില്ല.
പ്രിൽ 16നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഇരുവീട്ടുകാരും അതിഥികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷോപ്പിംഗിന് എന്ന പേരിൽ വരനും അമ്മായിയമ്മയും ഒരുമിച്ച് വീട്ടിൽ നിന്നിറങ്ങിയത്. അതിനുശേഷം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഈ സമയം സംശയം തോന്നിയ വധുവിന്റെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും കല്യാണത്തിനായി സ്വരുക്കൂട്ടിയ പണവും കാണാനില്ലെന്ന് ബോധ്യമായത്. പിന്നാലെ പൊലീസിൽ പരാതി നല്‍കി. ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


