റേഷന്‍ കട ഉടമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടിൽ മരിച്ച നിലയിൽ

അടൂര്‍: റേഷന്‍ കട ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. റേഷന്‍ കടയുടമയായ ജേക്കബ് ജോണും യുവതിയും ആറുമാസത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ് റേഷന്‍ കട നടത്തിവരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്തുകണ്ടവരുണ്ട്. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് വിവരം. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്.

യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ജേക്കബ് ജോണ്‍ അവിവാഹിതനാണ്. അടൂര്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News