തമ്പാനൂരിലെ ഹോട്ടലിൽ പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് കുടുംബം

തിരുവനന്തപുരം∙ തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ. സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ഇന്നു പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നെയ്യാറ്റിൻകര സ്റ്റേഷനിലെ സിഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണ് സജി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News