24.8 C
Kottayam
Wednesday, May 15, 2024

എച്ച്.ഐ.വിയുടെ മാരകശേഷിയുള്ള വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ

Must read

വാഷിങ്ടൺ: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയെന്ന് ഒക്സ്ഫോർഡ് ഗവേഷകർ. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വി.ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാൾ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെൽപ്പുണ്ട്.

ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാൽ വിബി വകഭേദം ബാധിച്ചവർക്കും ആരോഗ്യനിലയിൽ വേഗം പുരോഗതി കൈവരിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒക്സ്ഫോർഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. 1980-90 കാലഘട്ടത്തിൽ രൂപപ്പട്ട ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു.

നെതർലൻഡ്സിൽ കൂടുതലായി എച്ച്.ഐ.വി ചികിത്സ നടക്കുന്നതല്ല വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വളരെ വേഗത്തിൽ തുടങ്ങുന്ന ചികിത്സയും വലിയ പ്രാധാന്യമാണ് അർഹിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിൽ വി.ബി വകേഭേദം കണ്ടെത്തിയത് 109 പേരിലാണ്. ഇതിൽ നാല് പേർ മാത്രമാണ് നെതർലൻഡ്സിന് പുറത്തുള്ളത്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. 2014ലും വി.ബി വകഭേദം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week