പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ കെട്ടിയിട്ട് പീഡനം; ആൾദൈവം അറസ്റ്റിൽ

വിശാഖപട്ടണം∙ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വർഷമായി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. വിശാഖപട്ടണത്തെ പ്രമുഖരെല്ലാം പതിവായി എത്തുന്ന ആശ്രമമാണ് വെങ്കോജിപാളത്തെ ജ്ഞാനാനന്ദ ആശ്രമം.

ആശ്രമത്തിന്റെ ഭാഗമായുള്ള അനാഥാലയത്തിലെ പെണ്‍കുട്ടി അവിടെ നിന്നു രക്ഷപ്പെട്ടു പൊലീസില്‍ അഭയം പ്രാപിച്ചതോടെയാണു പൗരപ്രമുഖര്‍ സാഷ്ടാംഗം നമസ്കരിക്കുന്ന സ്വാമിയുടെ തനി നിറം പുറത്തായത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുദ്രി സ്വദേശിയായ പതിനഞ്ചുകാരിയെ മാതാപിതാക്കള്‍ മരിച്ചതിനു പിന്നാലെ ബന്ധുക്കളാണ് ആശ്രമത്തില്‍ ഏല്‍പ്പിച്ചത്. മഠാധിപതിയായ സ്വാമി പൂർണാനന്ദ കഴിഞ്ഞ രണ്ടു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി.

അനാഥാലയത്തില്‍ നിന്ന് രാത്രി കാലങ്ങളില്‍ സ്വാമിയുടെ കിടപ്പുമുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു തുടക്കത്തില്‍ പീഡനം. കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ സ്വാമിയുടെ കിടപ്പുമുറിയില്‍ തടവിലാക്കി. ചെങ്ങലകൊണ്ടു കട്ടിലില്‍ ബന്ധിച്ചായിരുന്നു സ്വാമി പുറത്തുപോയിരുന്നതെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.

ജോലിക്കാരുടെ സഹായത്തോടെ കഴിഞ്ഞ 13നു ആശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടു. യാത്രയ്ക്കിടെ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെയാണു ക്രൂരത പുറത്തായത്. വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ഇന്നലെ രാത്രി ആശ്രമം വളഞ്ഞു സ്വാമി പൂർണാനന്ദ അറസ്റ്റ് ചെയ്തു. ആശ്രമത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2012ല്‍ അറസ്റ്റിലായിരുന്ന സ്വാമി പൂർണാനന്ദ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News