സ്റ്റേഷൻ മാസ്റ്റർക്ക് 10 ലക്ഷം, ക്ലാർക്കിന് 6 ലക്ഷം! റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് വൻ തട്ടിപ്പ്

തലശ്ശേരി: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് നാലു കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ജില്ലയില്‍ നാല് പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 14 പരാതികളുണ്ട്. 10 ലക്ഷം രൂപ മുതല്‍ തുക വാങ്ങിയതായാണ് പരാതി. 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാര്‍ഥി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

തലശ്ശേരി, പയ്യന്നൂര്‍, ചക്കരക്കല്ല്, പിണറായി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. കൊമേഴ്ഷ്യല്‍ ക്ലാര്‍ക്ക് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് റെയില്‍വേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരില്‍നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസില്‍ ലഭിച്ച പരാതി. ഇതില്‍ ശശി, ശരത്ത്, ഗീതാറാണി എന്നിവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2023 നവംബര്‍ 17-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ചെന്നൈയില്‍നിന്നു പണം നല്‍കിയതായി പരാതിയില്‍ പറയുന്നു.

35,20,000 രൂപ വാങ്ങി വഞ്ചിച്ചതിന് പയ്യന്നൂര്‍ പോലീസ് ചൊക്ലിയിലെ ശശി, ലാല്‍ചന്ദ്, അജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 ഫെബ്രുവരി ആറുവരെ കാലത്താണ് പണം വാങ്ങി വഞ്ചിച്ചതെന്നാണ് പരാതി. ഓരോ ജോലിക്കും നിശ്ചിത തുകയാണ് ഇവര്‍ വാങ്ങുന്നത്. ഇതിനായി ദക്ഷിണ റെയില്‍വേ ജോബ് റിക്രൂട്ട്മെന്റ് വേക്കന്‍സി (ഫോര്‍ ഓഫീസ് ആന്‍ഡ് ഏജന്റ് യൂസ് ഓണ്‍ലി) എന്ന പേരില്‍ തയ്യാറാക്കിയ ചാര്‍ട്ടുമുണ്ട്.

ഇതില്‍ ലൈസന്‍സ്ഡ് ഏജന്റ് എന്ന പേരില്‍ ഫോട്ടോ പതിച്ചിട്ടുണ്ട്. യോഗ്യത, ജോലി ലഭിച്ചാല്‍ കിട്ടുന്ന ശമ്പളം, നല്‍കേണ്ട തുക, കമ്മിഷന്‍ എന്നിവയൊക്കെ ചാര്‍ട്ടിലുണ്ട്. അസി. സ്റ്റേഷന്‍ മാസ്റ്റര്‍ ഗ്രൂപ്പ് (സി) നിയമനത്തിന് 10 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ജൂനിയര്‍ എന്‍ജിനീയര്‍ 12 ലക്ഷം, ടിക്കറ്റ് എക്‌സാമിനര്‍ ഒന്‍പത് ലക്ഷം, ക്ലാര്‍ക്ക് ആറുലക്ഷം, പ്യൂണ്‍ മൂന്നുലക്ഷം, ഡോക്ടര്‍ 20 ലക്ഷം, നഴ്സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക. ഒട്ടേറപ്പേര്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News