ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി, കിട്ടിയത് 12 കി.മീ അകലെനിന്ന്

ഷിരൂർ (കർണാടക): ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട തിരച്ചിലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ കലക്ടർ സ്ഥിരീകരിച്ചു. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അഴുകിയ നിലയിലാണ് മൃതദേഹം.

മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നദിയുടെ മറുകരയിൽ മാടങ്കേരി ഉൾവരെ എന്ന ഗ്രാമത്തിൽ താമസിച്ചിരുന്നതാണ് സന്നി ഹനുമന്തയുടെ കുടുംബം. മണ്ണിടിച്ചിൽ നദിയിലെ വെള്ളം ഇരച്ചെത്തിയപ്പോൾ വീടിനുള്ളിൽ പാചകം ചെയ്തുകൊണ്ടിരുന്ന ഇവർ ഒഴുകിപ്പോകുകയായിരുന്നു. 9 പേരാണ് ജലപ്രവാഹത്തിൽപ്പെട്ട് കാണാതായത്. ഇതിൽ 2 സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. 7 പേർക്ക് പരുക്കേറ്റു. 6 വീടുകളും ഇവിടെ തകർന്നിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായ ദിവസം ഗംഗാവലിപ്പുഴയിൽ വലിയ സ്ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണിടിച്ചിലിൽ ദേശീയപാതയിൽനിന്ന് പുഴയിലേക്കു വീണ രണ്ട് പാചകവാതക ടാങ്കർ ലോറികളിൽ ഒരെണ്ണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ പാചകവാതക ടാങ്കർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ്‌ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News