സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് ഐപിസി 376 പ്രകാരം കേസെടുത്തത്.

പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് പറഞ്ഞാണ് ഡിസംബർ 17ന് സൂര്യ യുവതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളത്തെ പഞ്ചകർമ്മ ചികിത്സാലയത്തിൽ എത്തിച്ചു.

സൂര്യ യുവതിക്ക് ജ്യൂസ് നൽകി മയക്കുകയും ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം സുഹൃത്തായ ശരത്തിനെ വിളിച്ചുവരുത്തി. 17ന് രാത്രിയും 18ന് രാവിലെയും ശരത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധം തെളിഞ്ഞതോടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട് എന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ശരത്ത് ഇന്നലെ കോവളം പോലീസിന്റെ പിടിയിലായിരുന്നു. സൂര്യയെ കൊച്ചിയിൽ നിന്ന് എടത്തല പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കോവളം പൊലീസിന് കൈമാറുകയും ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 376 പ്രകാരം ബലാൽസംഗ കുറ്റം ചുമത്തി കേസെടുത്തു. സൂര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News