സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം, 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഭുവനേശ്വര്‍: പുരിയിലെ ബീച്ചിനടുത്ത് വെച്ച് 19 വയസ്സുകാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി.ശനിയാഴ്ച പെണ്‍കുട്ടിയും സുഹൃത്തും ബലിഹാര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം ഇരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പ്രദേശവാസികളാണ് അറസ്റ്റിലായവര്‍. പിടിയിലാകുമെന്നുറപ്പായതോടെ പ്രതികള്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പോലീസ് പറയുന്നുണ്ട്. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

കഴിഞ്ഞ കുറച്ചു മാസമായി ഒഡിഷയില്‍ സ്ത്രീപീഡന കേസുകള്‍ വലിയ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭുവനേശ്വറിലെ ലോഡ്ജില്‍ വെച്ച് ഒരു പാട്ടുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഗീത പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

ഈ മാസം ആദ്യം അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി വരുന്ന വഴിക്ക് മറ്റൊരു പതിനാലുകാരിയും പീഡനത്തിന് ഇരയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ ലിഫ്റ്റ് നല്‍കി കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം 28 കാരനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News