ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരക്കണക്കിന് ആളുകളെ സാക്ഷ്യം വച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാരാണ് തെലങ്കാനയിലുള്ളത്. അതിൽ 11 മന്ത്രിമാരും രേവന്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭയിലെ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമായി മല്ലു ബട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് സോണിയ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, വയനാട് എംപി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സത്യപ്രതിജ്ഞ നടന്ന വേദിയിൽ വച്ച് തന്നെ കോൺഗ്രസിന്‍റെ ആറ് ഗ്യാരന്‍റികളും നടപ്പാക്കാനുള്ള ഉത്തരവിലും ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്ക് ജോലി നൽകാനുള്ള ഉത്തരവിലും ഒപ്പുവച്ചു..സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്‍റെ പേര് ബിആർ അംബേദ്കർ പ്രജാഭവൻ എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ച രേവന്ത് റെഡ്ഡി, വസതിക്ക് മുന്നിലെ ഇരുമ്പ് കവാടങ്ങൾ മുറിച്ച് നീക്കി. ബാരിക്കേഡുകൾ മാറ്റിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ വേദിയിൽ വച്ച് തന്നെ കോൺഗ്രസിന്‍റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള ഫയലിൽ ഒപ്പുവച്ചു. ഭിന്നശേഷിക്കാരിയായ രജിനിയ്ക്ക് ജോലി നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് ഉറപ്പ് നൽകിയിരുന്നു. ആ ഫയലിലും ഒപ്പ് വച്ചു. ഉത്തരവ് കൈമാറി.
നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ പ്രജാ ദർബാറിന് രേവന്ത് തുടക്കമിടും. ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കാണുന്ന പരിപാടി ആഴ്ചയിലൊരിക്കലെങ്കിലും നടത്തും എന്നതും കോൺഗ്രസിന്‍റെ വാഗ്ദാനമായിരുന്നു.
മുൻ പിസിസി അധ്യക്ഷൻ എൻ ഉത്തം കുമാർ റെഡ്ഡി, കോമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകർ, ദാസരി അനസൂയ, ദാമോദർ രാജ നരവസിംഹ, ഡി ശ്രീധർ ബാബു, തുമ്മലു നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മറ്റ് പ്രമുഖർ.
രേവന്ത് ഇന്നലെ ഡൽഹിയിലെത്തി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ എംപിയായിരുന്ന രേവന്ത് റെഡ്ഡിക്ക് കോൺഗ്രസ് എംപിമാർ അദ്ദേഹത്തെ ലോക്സഭയിലേക്ക് വരവേറ്റിട്ടുണ്ട്.
2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം മുതൽ ബിആർഎസ് മാത്രമായിരുന്നു അധികാരത്തിൽ എത്തിയത്. ഇത്തവണ ഇവിടെ അധികാരത്തിൽ എത്തുന്ന ആദ്യ ബിആർഎസ് ഇതര പാർട്ടിയാണ് കോൺഗ്രസ്. 119 സീറ്റിൽ 64 ഇടത്താണ് കോൺഗ്രസ് വിജയിച്ചത്. ബിജെപിയുടെ വോട്ട് വിഹിതവും മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട്.