ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ബിബിസി ഡോക്യുമെൻ്ററി സംബന്ധിച്ച വിവാദത്തിൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ് മുൻപ്രതിരോധ മന്ത്രി എ കെ ആൻ്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലവനുമായ അനിൽ ആൻ്റണി. കേന്ദ്രസർക്കാർ വിലക്കിയ ഡോക്യുമെൻ്ററി രാജ്യവ്യാപകമയി പ്രദർശിപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ അനിൽ ആൻ്റണി സ്വീകരിച്ച ഭിന്ന നിലപാടായിരുന്നു പാർട്ടിയ്ക്കുള്ളിൽ വിവാദമായത്. ബിജെപിയുമായി ഭിന്നതയുണ്ടെങ്കിലും രാജ്യതാത്പര്യമാണ് വലുതെന്ന അനിലിൻ്റെ ട്വീറ്റിനെതിരെ യൂത്ത് കോൺഗ്രസ് അടക്കം രംഗത്തു വന്നിരുന്നു. പാർട്ടിസ്ഥാനങ്ങളിൽ നിന്ന് രാജിവെച്ച അനിലിൻ്റെ നടപടിയിൽ വിവാദം ഒടുങ്ങിയേക്കില്ലെന്നാണ് വിലയിരുത്തൽ.
“ബിജെപിയുമായി വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യയിലുള്ളവർ മുൻവിധിയുടെ നീണ്ട ചരിത്രവും ഇറാഖ് യുദ്ധത്തിനു പിന്നിൽ പ്രവർത്തിച്ച ജാക്ക് സ്ട്രോയുടെയും പാരമ്പര്യമുള്ള ബിബിസിയുടെ നിലപാടുകളുടെ പേരിൽ രാജ്യത്തെ സ്ഥാപനങ്ങളുടെ പേരിൽ ഭിന്നാഭിപ്രായങ്ങൾ സ്വീകരിക്കുന്നത് അപകടരമാണ്, അത് രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കും.” ഇങ്ങനെയായിരുന്നു അനിൽ ആൻ്റണിയുടെ ട്വീറ്റ്.
എന്നാൽ ഗോധ്ര കലാപം അടക്കം ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന വിഷങ്ങൾ സംബന്ധിച്ച ഡോക്യുമെൻ്ററിയെപ്പറ്റി അനിൽ സ്വീകരിച്ച നിലപാട് കോൺഗ്രസിന് അംഗീകരിക്കാനാകുമായിരുന്നില്ല. “സത്യം ഒരിക്കലും മറച്ചുവെക്കാനാകില്ല” എന്നായിരുന്നു ഡോക്യൂമെൻ്ററി സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഡോക്യുമെൻ്ററി നിരോധനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് അടക്കം അനിലിൻ്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതിനിടെ അനിലിന് പിന്തുണയുമായി എത്തിയത് ബിജെപി മാത്രമായിരുന്നു.
അതേസമയം, താൻ രാജിവെച്ചത് ഔദ്യോഗിക പദവികളിൽ നിന്നു മാത്രമാണെന്നും കോൺഗ്രസിൽ നിന്ന് ഉടൻ രാജിവെക്കില്ലെന്നുമായിരുന്നു അനിൽ ആൻ്റണിയുടെ പ്രതികരണം. എന്നാൽ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. “ഇന്നത്തെ കോൺഗ്രസിൽ എനിക്ക് പ്രവർത്തിക്കുക അസാധ്യമാണ്.” കോൺഗ്രസിലുള്ള ചിലർ തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ് എന്നാണ് അനിലിൻ്റെ ആരോപണം. “വിദ്വേഷവും അസഭ്യവും മാത്രം പറയുന്ന ഒരുപറ്റം അണികൾ അദ്ദേഹത്തിനൊപ്പം (രാഹുൽ ഗാന്ധിയ്ക്കൊപ്പം) ഉണ്ടായിപ്പോയതിൽ എനിക്ക് വിഷമമുണ്ട്.
ആരുടെയും പേരെടുത്ത് പറയാനോ വ്യക്തിപരമായി വിമർശിക്കാനോ ഇന്ന് എനിക്ക് ഉദ്ദേശമില്ല. ഇതിനെക്കുറിച്ചെല്ലാം വിശദമായി സംസാരിക്കേണ്ട ഒരു അവസരം വന്നേക്കാം.” അനിൽ ആൻ്റണി വ്യക്തമാക്കി. അനിൽ മൃദു മോദി അനുഭാവിയാണെന്നും ബിജെപിയിലേയ്ക്ക് പോകുമെന്നും വിമർശനമുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണെന്നായിരുന്നു അനിലിൻ്റെ മറുപടി. കോൺഗ്രസുകാരൻ തന്നയൊണെന്നും “ഇന്ന്” ഒരു പാർട്ടിയിലും പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അനിൽ പറഞ്ഞു. ഭാവിയിൽ എന്തും സംഭവിക്കാമെന്നും ഭാവിയെക്കുറിച്ച് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിൻ്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം നേരിടുന്ന അനിൽ ആൻ്റണിയ്ക്ക് ബിജെപി നേതാക്കളും പല പ്രവർത്തകരും പിന്തുണ നൽകിയിട്ടുണ്ട്. തനിക്ക് കോൺഗ്രസ് വിടേണ്ട അതേ സാഹചര്യമാണ് അനിൽ ആൻ്റണിയ്ക്കും അവർത്തിക്കുന്നതെന്നായിരുന്നു നിലവിൽബിജെപി വക്താവായ ഷെഹ്സാദ് പൂനാവാലായുടെ പ്രതികരണം. അതേസമയം, എകെ ആൻ്റണിയിയുമായി സംസാരിച്ചിട്ടില്ലെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്നും അനിൽ ആൻ്റണി വ്യക്തമാക്കി.
ഡോക്യൂമെൻ്ററി പ്രദർശിപ്പിച്ച് പ്രതിഷേധം നടത്തുന്ന പാർട്ടി പ്രവർത്തകരോടു വിയോജിപ്പില്ലെന്നും എന്നാൽ മോശം ചരിത്രമുള്ള ബിബിസി എന്ന വിദേശമാധ്യമം ഇന്ത്യൻ രാഷ്ട്രീയത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതിനെ മാത്രമാണ് താൻ എതിർക്കുന്നതെന്നുമാണ് അനിൽ ആൻ്റണി ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചത്.
താൻ ഡോക്യുമെൻ്ററി കണ്ടിട്ടില്ലെന്നും അനിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്ത് കലാപത്തിൽ ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് പങ്കുണ്ടെന്ന കോൺഗ്രസ് നിലപാട് അനിൽ ആവർത്തിച്ചു, എന്നാൽ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കാനോ അനിൽ ആൻ്റണി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് ബിബിസി ഡോക്യുമെൻ്ററിയിലെ പരാമർശങ്ങൾ എന്നും ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത് മതസ്പർദ്ധയും വിഭാഗീയതയും ഉണ്ടാക്കാൻ ഇടയാക്കുമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. വിവിധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ ഡോക്യുമെൻ്ററി നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷമായിരുന്നു ഐടി നിയമം ഉപയോഗിച്ച് ഇത് നിരോധിക്കാൻ ശുപാർശ ചെയ്തത്.