32.1 C
Kottayam
Wednesday, May 1, 2024

1.68 കോടി തട്ടി; മോന്‍സണെതിരെ പരാതിയുമായി പാലാ സ്വദേശി

Must read

കോട്ടയം: പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് പണം തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പരാതി. പാലാ സ്വദേശി രാജീവ് ശ്രീധറാണ് മോന്‍സണെതിരെ പരാതിയുമായി രംഗത്തെത്തിയത്. മോന്‍സണ്‍ 1.68 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇന്നലെയാണ് മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ പണം തട്ടിയതെന്ന് പാലാ സ്വദേശിയായ പരാതിക്കാരന്‍ രാജീവ് ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൂണെ സുല്‍ത്താന്‍ 67,000 കോടി രൂപ നല്‍കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായും രാജീവ് ശ്രീധര്‍ പരാതിയില്‍ വ്യക്തമാക്കി.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മോന്‍സണെതിരെ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജരേഖയും ചമ്മച്ചിരുന്നു. മോന്‍സണ്‍ന്റെ പേരില്‍ വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week